ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. വിഷയത്തിൽ സംസ്‌ഥാന സർക്കാർ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
ശബരിമല യുവതീ പ്രവേശനം ഉൾപ്പടെ, മതങ്ങളും സ്‌ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹരജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. ഇതിനായി ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചു. ഏപ്രിൽ ഏഴുവരെ വാദം തുടരും. എതിർക്കുന്നവരുടെ വാദത്തിന് ഏപ്രിൽ 22 വരെ സമയപരിധി നിശ്‌ചയിച്ചു. വാദത്തിനും മറുവാദത്തിനും രണ്ടു ദിവസം വീതം സമയം നൽകും.
പുനഃപരിശോധനയെ പിന്തുണയ്‌ക്കുന്നതായി കേന്ദ്രം വ്യക്‌തമാക്കി. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹരജിയടക്കമാണ് പരിഗണിച്ചത്. ഇതുൾപ്പടെ സ്‌ത്രീകളുടെ വ്യക്‌തി സ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
2019ലാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീം കോടതി പരിഗണിച്ചത്. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജികൾ.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































