കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ഈമാസം 25 ബുധനാഴ്‌ച വൈകീട്ട് നാലിന് എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉൽഘാടനവും ഗുണഭോക്‌താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും.
410 വീടുകളുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. 1000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്‌റ്റഡി റൂം, സൈനിങ്, അടുക്കൽ, സ്‌റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്‌റ്റൺ എസ്‌റ്റേറ്റിലെ 64.4705 ഹെക്‌ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 2025 മാർച്ച് 27നാണ് മുഖ്യമന്ത്രി ടൗൺഷിപ്പിന് തറക്കല്ലിട്ടത്. ടൗൺഷിപ്പിന്റെ ശേഷിച്ച നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
Most Read| ‘ദ കേരള സ്‌റ്റോറി 2’ വിവാദം; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി





































