തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) അവസാന ഘട്ടവും പൂർത്തിയായി. 2025 ഒക്ടോബറിലെ വോട്ടർപട്ടികയിൽ നിന്ന് ഏകദേശം ഒമ്പത് ലക്ഷത്തോളം പേർ പുറത്തായി. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.
എസ്ഐആർ ഹിയറിങ് ഉൾപ്പടെ പൂർത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,31,26,048 പുരുഷൻമാരും 1,38,27,319 സ്ത്രീകളുമാണ് ഉള്ളത്. ട്രാൻസ്ജെൻഡർ-277, പ്രവാസി വോട്ടർമാർ- 2,23,558, സർവീസ് വോട്ടർമാർ- 54,110 എന്നിങ്ങനെയാണ്.
18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടർമാരാണുള്ളത്. 85 വയസിൽ അധികമുള്ള 2,04,608 വോട്ടർമാരുണ്ട്. ഒക്ടോബറിലെ വോട്ടർപട്ടികയിൽ നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയാണ് എസ്ഐആറിന്റെ ആദ്യഘട്ട നടപടികൾ തുടങ്ങിയിരുന്നത്. 2025 ഡിസംബർ 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.
പിന്നീട് സംസ്ഥാനത്താകെ ഹിയറിങ് നടത്തിയിരുന്നു. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കാൻ അപേക്ഷ നൽകിയവരിൽ നിന്നുൾപ്പെടെ പരിശോധന നടത്തി 15 ലക്ഷത്തോളം പേരെ ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയിട്ടുമുണ്ട്.
മരിച്ചവർ, വിദേശപൗരത്വം സ്വീകരിച്ചവർ, താമസസ്ഥലം മാറിയവർ, ഇതിനോടകം ഉൾപ്പെട്ടവർ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയുംപേരെ ഒഴിവാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ആയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയം വരെ ഇനിയും പുതിയ വോട്ടർമാർക്ക് പേര് ചേർക്കാൻ അവസരമുണ്ട്. അന്തിമ പട്ടികയിൽ വോട്ടുണ്ടോയെന്ന് അറിയാൻ സന്ദർശിക്കുക: http://electoralsearch.eci.gov.in/
Most Read| ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും; പീയുഷ് ഗോയൽ



































