ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എ. വിജയരാഘവനും മൽസരിക്കുന്നതിൽ തീരുമാനം നാളെ ഉണ്ടായേക്കും. ഡെൽഹിയിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.
സിപിഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ എങ്കിലും മൽസരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തുടർ ഭരണം എന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയതാണ്.
പിണറായി വിജയൻ സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. രണ്ടാമത് ഒരു പൊളിറ്റ് ബ്യൂറോ അംഗം കൂടി മൽസരിക്കാൻ തീരുമാനിച്ചാൽ എ. വിജയരാഘവൻ ജനവിധി തേടും. മലമ്പുഴ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ ഒന്നിലാകും ജനവിധി തേടുക.
സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എംവി. ഗോവിന്ദൻ ഇത്തവണ മൽസര രംഗത്ത് ഉണ്ടാകില്ല. എന്നാൽ, കേന്ദ്ര കമ്മിറ്റിയിൽ നിന്ന് നാല് അംഗങ്ങൾ മൽസര രംഗത്ത് ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കെകെ. ശൈലജ, കെഎൻ ബാലഗോപാൽ, പി. രാജീവ് എന്നിവർ വീണ്ടും ജനവിധി തേടും. തോമസ് ഐസക് (അരൂർ), സിഎസ്. സുജാത (കായംകുളം) എന്നിവരുടെ പേരും സജീവമായി പാർട്ടി പരിഗണിക്കുന്നുണ്ട്. പി. സതീദേവിയുടെ പേരും സജീവ ചർച്ചയിൽ ഉണ്ട്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ




































