ന്യൂഡെൽഹി: മദ്യനയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡെൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും, പത്തിൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ താൻ രാഷ്ട്രീയം വിടുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
”ഞാൻ മോദിയെ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഡെൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ. പത്തിൽ കൂടുതൽ സീറ്റുകൾ നിങ്ങൾക്ക് ലഭിച്ചാൽ ഞാൻ രാഷ്ട്രീയം വിടും. ഡെൽഹിയിലെ ജനങ്ങൾ നിങ്ങളെക്കൊണ്ട് മടുത്തു”- കേജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
”ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രിയും അമിത് ഷായും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. അവർ രാജ്യത്തോട് മാപ്പ് പറയണം. കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ഡെൽഹി ദുരിതത്തിലായി. പൂർണമായും നശിച്ചു. മോദിയുടെയും അമിത് ഷായുടെയും അധികാരത്തോടുള്ള ആർത്തിയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഡെൽഹിയിലെ മൂന്നുകോടി ജനങ്ങളാണ് ഏറ്റുവാങ്ങിയത്.
പോയി ഡൽഹിയിലെ ജനങ്ങളോട് ചോദിക്കൂ. അവർക്ക് നിങ്ങളെ മടുത്തു. ഈ കേസ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ്. ബിജെപി എഎപിയെ ഡെൽഹിയിൽ നിന്ന് പുറത്താക്കാൻ നടത്തിയ ഗൂഢാലോചനയാണ്. കോടതി ഇത് നിസാരമായ കേസാണെന്നും വ്യാജമാണെന്നും പറഞ്ഞു. ഞാൻ പറയുന്നതല്ല ഇത്. കോടതിയുടെ വാക്കുകളാണ്. പണമല്ല, സത്യസന്ധതയാണ് താൻ സമ്പാദിച്ചത്”- കെജ്രിവാൾ വിശദീകരിച്ചു.
നീതി ലഭിച്ചെന്നും സത്യം അസത്യത്തെ അതിജീവിച്ചെന്നും പറഞ്ഞുകൊണ്ട് കെജ്രിവാൾ കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിഗ്വി ഉൾപ്പടെയുള്ള അഭിഭാഷകർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തരാക്കി കൊണ്ടാണ് ഡെൽഹി റൗസ് അവന്യൂ കോടതി വിധി പ്രസ്താവിച്ചത്. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
Most Read| എൽഡിഎഫിനെ നയിക്കുക പിണറായി തന്നെ; സ്ഥാനാർഥി ചർച്ചകൾ ഉടൻ


































