ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ഡെൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു. ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ചർച്ചകളാണ് നടക്കുന്നത്. ഹൈദരാബാദ് ഹൗസിൽ രാവിലെ 10.45 മുതൽ നിർണായകമായ പ്രതിനിധിതല ചർച്ചകൾ നടക്കുന്നുണ്ട്.
വ്യാപാരം, നിക്ഷേപം, ഊർജം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം കൃഷി, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ പുതിയ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
കഴിഞ്ഞവർഷം മാർച്ചിൽ അധികാരമേറ്റ ശേഷം മാർക്ക് കാർണി നടത്തുന്ന ആദ്യം ഇന്ത്യ സന്ദർശനമാണിത്. ഫെബ്രുവരി 27ന് മുംബൈയിലെത്തി അദ്ദേഹം, ഇന്ന് ഡെൽഹിയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഓസ്ട്രേലിയയിലേക്ക് തിരിക്കും.
നയതന്ത്രപരമായ അസ്വാരസ്യങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പഴയപടിയാക്കുന്നതിൽ ഈ സന്ദർശനം അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ജി7 ഉച്ചകോടികളിൽ വെച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്താണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. എന്നാൽ, ഈ ആരോപണം ഇന്ത്യ തള്ളിയിരുന്നു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































