ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡണ്ട് ആസിഫ് അലി സർദാരി. യുദ്ധത്തിൽ നിന്ന് അകന്നു നിൽക്കണമെന്നാണ് ഇന്ത്യയോട് പറയാനുള്ളത്. ചർച്ചകൾക്ക് തയ്യാറാകണമെന്നും മേഖലയുടെ സുരക്ഷിതത്വത്തിന് അതാണ് നല്ലതെന്നും സർദാരി പറഞ്ഞു.
പാക്കിസ്ഥാൻ പാർലമെന്റിൽ സർദാരി പ്രസംഗിക്കുന്ന വീഡിയോയിലാണ് ഇക്കാര്യമുള്ളത്. പാക്കിഥാൻ അതിർത്തിക്ക് സമീപം ഇന്ത്യൻ വ്യോമസേന നടത്താനൊരുങ്ങുന്ന സൈനിക അഭ്യാസത്തിൽ ഭയന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം.
മാർച്ച് അഞ്ചുമുതൽ 12 വരെ രാജസ്ഥാൻ- സിന്ധ് അതിർത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് ഇന്ത്യ വ്യോമാഭ്യാസം ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യ നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യ വ്യോമാഭ്യാസം സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിൽ പാക്കിഥാൻ കടുത്ത ജാഗ്രതയിലാണ്. ഇന്ത്യയുടെ നീക്കം പാക്കിസ്ഥാന്റെ പ്രതിരോധ വിഭാഗത്തിനിടയിൽ കനത്ത ആശങ്ക ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.
വ്യോമസേനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി പാക്കിസ്ഥാൻ കൂടുതൽ വ്യോമ-കരസേനാ വിഭാഗങ്ങളെ അതിർത്തിയിൽ പുനർവിന്യസിച്ചതായും വിവരമുണ്ട്. നിലവിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം അറബിക്കടലിലും പാക്കിസ്ഥാൻ നിരീക്ഷണം നടത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൈന്യം വലിയ സമ്മർദ്ദത്തിലാണ്. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ നിലക്കുന്ന സംഘർഷങ്ങൾക്ക് ഇടെയാണ് ഇന്ത്യയുടെ സൈനിക അഭ്യാസം നടക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇതിന് പിന്നാലെയാണ് പാക്ക് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നിട്ടില്ല. ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ സൈന്യം ആക്രമണം നടത്തിയിരുന്നു. കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട് ദൗത്യം നടത്തിയത്. 9 ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ ആക്രമണം നടത്തിയത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക








































