തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കമായി. പ്രവൃത്തികളുടെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് മറിപ്പുഴ പദ്ധതി പ്രദശത്തായിരുന്നു ചടങ്ങ്.
നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടും കോടിയാണ് തുരങ്കപാതയുടെ ഫസ്‌റ്റ് ബ്ളാസ്‌റ്റ് സ്വിച്ച് ഓൺ നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വപ്‌നത്തിൽ പോലും ആരും കാണാതിരുന്ന പദ്ധതിയാണ് ഇവിടെ യാഥാർഥ്യമാകാൻ പോകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പിഎ. മുഹമ്മദ് റിയാസ് പറഞ്ഞു.
തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. കിഫ്‌ബി പിന്തുണയോടെ നിർമിക്കുന്ന ഇരട്ടതുരങ്കം 2029ൽ പൂർത്തിയാക്കാനാണ് ശ്രമം. മറിപ്പുഴ മുതൽ മീനാക്ഷിപാലം വരെ സമീപ റോഡ് ഉൾപ്പടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ഇരട്ട തുരങ്കങ്ങളാണ്.
വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണത്തോടെ സാഫല്യമാകാൻ പോകുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപ ചിലവഴിച്ചാണ് പാത നിർമാണം. മല തുരന്നുള്ള നിർമാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം.
വയനാട്ടിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ ആയി കുറയും. താമരശ്ശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.
Most Read| മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ







































