കൊച്ചി: മുഖ്യമന്ത്രിയുടെ വാട്സ് ആപ് സന്ദേശ വിവാദത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി.
‘സ്പാർക്’ പോർട്ടലിലെ ഡേറ്റ ഉപയോഗിച്ചുള്ള പ്രചാരണ സന്ദേശങ്ങൾ അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. സർക്കാരിന്റെ നോഡൽ ഏജൻസി തന്നെയായ ഐടി മിഷനാണ് സന്ദേശങ്ങൾ അയച്ചതെന്നും ശമ്പള, അനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ നിയമ വിരുദ്ധതയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെ രാഷ്ട്രീയ പ്രചാരണമായി കാണേണ്ടതില്ലെന്നും കോടതി പറഞ്ഞു.
‘സ്പാർക്’ ഡേറ്റ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് അധ്യാപകനായ പി. റഷീദ് അഹമ്മദ്, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ കെഎം. അനിൽകുമാർ തുടങ്ങിയവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. മുഖ്യമന്ത്രിയുടെ വാട്സ് ആപ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ജീവനക്കാരുടെ ഡേറ്റ ചോർന്നിട്ടില്ല. ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഐ പുനഃസ്ഥാപിച്ചതും ജീവനക്കാരെ സന്ദേശത്തിലൂടെ അറിയിച്ചതാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ല.
സംസ്ഥാനത്ത് നിലവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാപെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു. സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ പറഞ്ഞാണ് സർക്കാർ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയത്.
ഔദ്യോഗിക ആവശ്യത്തിനായി സർക്കാർ ജീവനക്കാർ നൽകിയ ഫോൺ നമ്പർ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുള്ളതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 21ന് രാവിലെയാണ് ജീവനക്കാരെ പേരെടുത്ത് പറഞ്ഞ് സന്ദേശമെത്തിയത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































