ടെഹ്റാൻ: ഇറാനിലെ വാതകപ്പാടങ്ങൾക്കും ഊർജ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പശ്‌ചിമേഷ്യയിൽ യുദ്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം.
ഇറാൻ അടുത്തിടെ ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ആഗോള എണ്ണ വിപണിയെയും സമ്പദ്‌വ്യവസ്‌ഥയെയും ബാധിച്ചേക്കാവുന്ന ഊർജ മേഖലകളെ തൽക്കാലം ഒഴിവാക്കാൻ ഇസ്രയേൽ തീരുമാനിക്കുകയായിരുന്നു.
ഇറാന് യുറേനിയം സമ്പുഷ്‌ടീകരിക്കാൻ സാധിക്കില്ലെന്നും ബാലിസ്‌റ്റിക് മിസൈൽ നിർമിക്കാൻ കഴിയില്ലെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ പ്രകൃതിവാതക പാടം ലക്ഷ്യമിട്ടുള്ള ആക്രമണം ട്രംപിന്റെ അഭ്യർഥന മാനിച്ച് ഇസ്രായേൽ തൽക്കാലം നിർത്തിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇറാനെതിരായ യുദ്ധത്തിന്റെ ലക്ഷ്യം ആണവ, ബാലിസ്‌റ്റിക് മിസൈൽ ഭീഷണികളെ ഇല്ലാതാക്കുക എന്നതും ഇറാനിയൻ ജനതയ്‌ക്ക് സ്വന്തം വിധി നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം നേടാനുള്ള സാഹചര്യം ഒരുക്കുന്നതുമാണെന്നും നെതന്യാഹു വ്യക്‌തമാക്കി. ഇറാൻ വീഴ്‌ചയിലേക്കാണെന്നും അതിന്റെ നിരവധി ലക്ഷണങ്ങൾ കാണാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാനിലെ ആണവ നിലയങ്ങളോ എണ്ണ-വാതക കേന്ദ്രങ്ങളോ ആക്രമിക്കുന്നത് മേഖലയിൽ യുദ്ധം കൂടുതൽ സങ്കീർണമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഊർജ സ്രോതസുകൾക്ക് പകരം ഇറാന്റെ സൈനിക താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള കാര്യമായ തിരിച്ചടിക്ക് ഇസ്രയേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.
ഇസ്രയേലിന്റെ ഈ തീരുമാനം താൽക്കാലിക ആശ്വാസം നൽകുന്നതാണെങ്കിലും മേഖലയിലെ സമാധാനം ഇപ്പോഴും തുലാസിലാണ്. തങ്ങളുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റത്തിന് ശക്‌തമായ മറുപടി നൽകുമെന്ന് ഇറാൻ ആവർത്തിക്കുമ്പോൾ, സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഏത് പരിധി വരെയും പോകുമെന്ന് ഇസ്രയേലും വ്യക്‌തമാക്കുന്നു. വരും ദിവസങ്ങളിൽ ഇസ്രയേൽ നടത്താൻ പോകുന്ന നീക്കങ്ങൾ പശ്‌ചിമേഷ്യയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































