വാഷിങ്ടൻ: യുദ്ധത്തിൽ അമേരിക്ക ജയിച്ചുവെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന തകർന്ന് തരിപ്പണമായി. അവരുടെ ഒട്ടുമിക്ക എല്ലാ നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
ഞാൻ എപ്പോഴും നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഒബാമയുടെ ആണവക്കരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ എന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ല. ഹോർമുസ് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണം. ഇറാൻ ഹോർമുസ് അടച്ച സാഹചര്യത്തിൽ, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
വെനസ്വേല ഉള്ളതിനാൽ ഇനി പശ്ചിമേഷ്യയിൽ നിന്ന് എണ്ണ വേണ്ടെന്നാണ് യുഎസിന്റെ നിലപാട്. ഫെബ്രുവരി 28നാണ് യുദ്ധം തുടങ്ങിയത്. ആദ്യം 32,000 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഇപ്പോൾ ആ സംഖ്യ 45,000 ആയി. മറ്റു പ്രസിഡണ്ടുമാർ ചെയ്ത തെറ്റ് താൻ തിരുത്തുകയാണെന്നും അത് വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിന് യുഎസിലെ സായുധസേനയെ ട്രംപ് പ്രശംസിച്ചു. മുൻ യുഎസ് പ്രസിഡണ്ട് ബറാക് ഒബാമ ഉണ്ടാക്കിയ ആണവക്കരാർ തെറ്റാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് റദ്ദാക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.
പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. അവർ മികച്ച രീതിയിൽ കൂടെയുണ്ട്. ഒരുതരത്തിലും, ഒരു രൂപത്തിലും അവർക്ക് പരിക്കേൽക്കാനോ അവർ പരാജയപ്പെടാനോ ഞങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Most Read| നാസയുടെ അഭിമാന ദൗത്യം; ആർട്ടെമിസ്-II വിക്ഷേപിച്ചു








































