വാഷിങ്ടൻ: കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. സൈനിക മേധാവി സ്ഥാനത്ത് നിന്ന് ഉടൻ വിരമിക്കണമെന്ന് സാമൂഹിക മാദ്ധ്യമ പോസ്റ്റിലൂടെ ഹെഗ്സെത്ത് റാൻഡി ജോർജിനോട് ആവശ്യപ്പെട്ടു. ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി.
റാൻഡി ജോർജിനെ പുറത്താക്കിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. നാലുവർഷമാണ് യുഎസ് സൈനിക മേധാവിയുടെ കാലാവധി. പദവിയിൽ റാൻഡിക്ക് ഒരുവർഷത്തോളം കാലാവധി ബാക്കിനിൽക്കേയാണ് നീക്കം. 2023ലാണ് റാൻഡി സൈനിക മേധാവിയായത്. മുൻ പ്രസിഡണ്ട് ജോ ബൈഡനാണ് ഈ സ്ഥാനത്തേക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തത്.
ഗൾഫ് യുദ്ധത്തിലും ഇറാഖ്, അഫ്ഗാനിസ്ഥാൻ അധിനിവേശത്തിലും യുഎസ് കരസേനാ ഓഫീസറായി റാൻഡി ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുറത്താക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സൈന്യത്തിന്റെ ട്രാൻസ്ഫർമേഷൻ ആൻഡ് ട്രെയിനിങ് കമാൻഡിന് നേതൃത്വം നൽകുന്ന ജനറൽ ഡേവിഡ് ഹോഡ്നേയും മറ്റൊരു സൈനിക ജനറലിന്റെയും പുറത്താക്കിയതായി റിപ്പോർട്ടുണ്ട്.
ഇറാനിൽ യുഎസ് കരയാക്രമണം നടത്തുന്നതിന് തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇറാനുമേൽ യുഎസ് ഏതാണ്ട് വിജയിച്ചുകഴിഞ്ഞെന്ന് അവകാശപ്പെട്ട പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് തങ്ങളുടെ സൈന്യം വളരെ അടുത്തെത്തിയെന്നും കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
ഇറാനിൽ യുഎസിന്റെ നാവിക, വ്യോമ സേനകളാണ് പ്രധാനമായും ആക്രമണങ്ങൾ നടത്തിവരുന്നത്. അതേസമയം, വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി കരസേനയെയും യുഎസ് പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്. യുഎസ് സൈനിക വിഭാഗങ്ങളിൽ ഏറ്റവും വലുതാണ് അവരുടെ കരസേന. ഏകദേശം നാലര ലക്ഷത്തോളം സജീവ സൈനികർ കരസേനയിലുണ്ട്.
അതിനിടെ, കരയുദ്ധത്തിന് യുഎസ് സേന ഇറാനിൽ ഇറങ്ങിയാൽ നേരിടാൻ 70 ലക്ഷം ഇറാൻകാർ സജ്ജരാണെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ബാലിബഫ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ശത്രു മുട്ടുകുത്തുംവരെ തിരിച്ചടി തുടരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അഞ്ചാം ആഴ്ചയിലെത്തിയ യുദ്ധത്തിൽ ഇന്നലെയും ഇരുപക്ഷവും രൂക്ഷമായ ആക്രമണം തുടർന്നു. ടെഹ്റാനിൽ ഇസ്രയേൽ ആക്രമണത്തിൽ പാലവും ഉരുക്കു ഫാക്ടറിയും തകർന്നു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ









































