വാഷിങ്ടൻ: യുഎസ് മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളിയതിന് പിന്നാലെ, ഇറാനെതിരെ പുതിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ പദ്ധതിയിടുന്നതായി സൂചന. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസന കാലാവധി അവസാനിക്കുന്നത് ഇന്നാണ്.
അതേസമയം, ഇന്ന് പ്രാദേശിക സമയം രാത്രി ഒമ്പതുമണിവരെ ട്രെയിൻ യാത്ര ഒഴിവാക്കാൻ ഇറാനികൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ‘ഇത് നിങ്ങളുടെ ജീവന് ഭീഷണിയാണ്’ എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇറാൻ തലസ്‌ഥാനമായ ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും വൻ സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.
സിറിയൻ തലസ്‌ഥാനമായ ഡമാസ്‌കസിലും സ്‌ഫോടനങ്ങൾ ഉണ്ടായി. ഇറാനിൽ നിന്ന് വന്ന മിസൈലുകൾ ഫലപ്രദമായി തടഞ്ഞതായി സിറിയൻ സ്‌റ്റേറ്റ് ടിവി അറിയിച്ചു. ഇറാനിൽ നിന്നും വന്ന ഏഴ് ബാലിസ്‌റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം പറഞ്ഞു. കുവൈത്തിൽ ഇർബിൽ മേഖലയിൽ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ തകർന്ന വീടിനുള്ളിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.
ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ വഴിയുള്ള വാഹന ഗതാഗതം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചു. ബഹ്‌റൈനെ അറേബ്യൻ ഉപദ്വീപുമായി കരമാർഗം ബന്ധിപ്പിക്കുന്ന ഏക വഴിയാണ് 25 കിലോമീറ്റർ. ദൈർഘ്യമുള്ള കിങ് ഫഹദ് കോസ്‌വേ.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































