മുംബൈ: ലോക സംഗീതത്തിലെ വിസ്മയമായ, വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻസി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയാണ്.
20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. സഹോദരി ലതയെ പിന്തുടർന്നാണ് ആശ പിന്നണി ഗാനരംഗത്ത് എത്തിയത്. 1934ൽ ‘മജാബാൽ’ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാലെ’ എന്ന ഗാന ഗാനത്തിലൂടെയാണ് ആശാ ഭോസ്ലെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറിയത്. മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആശ ആലപിച്ചത്. ‘സുജാത’ സിനിമയിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം.
ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ് ആശാ ഭോസ്ലെ. 2000ൽ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രണ്ടുതവണ നേടി.
മറാഠി നാടകവേദിയിലെ പ്രശസ്ത നടനായും ഗായകനുമായിരുന്ന ദിനനാഥ് മങ്കേഷ്ക്കറുടെയും ശുദ്ധമതിയുടെയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലത മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ. ആശയും ലതയും പിതാവിന്റെ ശിക്ഷണത്തിലാണ് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.
ഹിന്ദിയിൽ 1945ൽ ‘ബഡി മാ’ എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ൽ റിലീസായ ‘ചുനാരിയ’ ആണ് ആശയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്. ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ആത്മാവുള്ള ഗസലുകൾ മുതൽ ആവേശമുണർത്തുന്ന തട്ടുപൊളിപ്പൻ ഗാനങ്ങൾ വരെ പാടാനുള്ള കഴിവ് സമാനതകളില്ലാത്തതാണ്.
1949ൽ തന്റെ 16ആം വയസിൽ കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് ഗൺപത് റാവു ഭോസ്ലെയെ കല്യാണം കഴിച്ചു. എന്നാൽ, ആ വിവാഹം ഒരു പരാജയമായിരുന്നു. 1956ൽ ഒപി. നയ്യാറിന്റെ സംഗീത സംവിധാനത്തിന് കീഴിൽ ‘സിഐഡി’ എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്.
ഈ കൂട്ടുകെട്ടിൽ പിറന്ന പാട്ടുകളെല്ലാം വൻ ഹിറ്റായിരുന്നു. 1966ലാണ് പുറത്തിറങ്ങിയ ‘തീസിരി മൻസിലിൽ’ പാടിക്കൊണ്ടായിരുന്നു ആശ- ആർഡി ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർഡി. ബർമന്റെ പ്രിയപ്പെട്ട ഗായികയായി ആശ മാറി. ആർഡി. ബർമന്റെ കീഴിലാണ് ആശാ ഒരു സമ്പൂർണ ഗായികയായി മാറിയത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി.
1990കളിൽ സിനിമാ രംഗത്തുനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എആർ. റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995ൽ പുറത്തിറങ്ങിയ ‘രംഗീല’ എന്ന ചിത്രത്തിൽ വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് നിരവധി സൂപ്പർ ഹിറ്റുകൾ എആർ റഹ്മാന് വേണ്ടി പാടി. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആശാ ഭോസ്ലെ ഇടം നേടിയിട്ടുണ്ട്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം



































