ടെഹ്റാൻ: യുഎസ് കടൽക്കൊള്ളയ്ക്ക് നിയമപരമായി അംഗീകാരം നൽകുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മൈൽ ബാഗ്ഹോയ്. ഇറാനിയൻ എണ്ണയുമായി സഞ്ചരിച്ച രണ്ട് ടാങ്കറുകൾ യുഎസ് സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ശക്തമായി അപലപിച്ച് ഇറാൻ രംഗത്തെത്തിയത്.
കടൽക്കൊള്ളയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണ് ഇതെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ, നീക്കത്തെ നിയമപരമായ നടപടിയെന്നാണ് യുഎസിന്റെ വിശദീകരണം. ഇറാൻ വിമാനക്കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കുമെന്ന ഭീഷണിയുമായും യുഎസ് രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കാൻ ലോകരാജ്യങ്ങളിലെ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
വിമാന ഇന്ധനം, കേറ്ററിങ്, ലാൻഡിങ് ഫീസ്, അറ്റകുറ്റപ്പണികൾ തുടങ്ങി ഒരു കാര്യത്തിലും ഇറാന്റെ വിമാനക്കമ്പനികളുമായി സഹകരണം പാടില്ല. ഇറാനെതിരെ പരമാവധി സാമ്പത്തിക സമ്മർദ്ദം യുഎസ് ട്രഷറി ചുമത്തും. ഇറാൻ വ്യവസായങ്ങളുമായി ബന്ധപ്പെടുന്ന മൂന്നാമതൊരാൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്താനും യുഎസിന് മടിയില്ലെന്ന് ബെസന്റ് എക്സിൽ കുറിച്ചു.
മൂന്ന് നിർദ്ദേശങ്ങൾ കൈമാറി ഇറാൻ, പ്രതികരിക്കാതെ യുഎസ്
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം ആവസാനിപ്പിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ പ്രതികരിക്കാതെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടു വച്ചിരിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് കൂടിയാലോചന നടത്തുകയാണെന്നാണ് വിവരം. ആണവപദ്ധതി സംബന്ധിച്ച നിർദ്ദേശത്തിൽ ഒന്നും പറയാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഉപരോധം പിൻവലിച്ചാൽ ഹോർമുസ് ഉടൻ തുറക്കാമെന്നും ആണവ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഇറാന്റെ പുതിയ നിർദ്ദേശം.
പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വാണിജ്യാവശ്യങ്ങൾക്കായി തുറന്നുകൊടുക്കാൻ സന്നദ്ധരാണെന്നാണ് ഇറാൻ അമേരിക്കയെ അറിയിച്ചത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീട് മതിയെന്നും പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാൻ അമേരിക്കയെ അറിയിച്ചു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ







































