വാഷിങ്ടൻ: ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്‌ച വിശദീകരണം നൽകും.
ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദ്ദത്തിൽ ആക്കുന്നതിന് കുറഞ്ഞ സമയത്തിനുള്ളിൽ ശക്‌തമായ ഒരാക്രമണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് യുഎസ് മാദ്ധ്യമമായ ആക്‌സിയോസ് റിപ്പോർട് ചെയ്‌തു.
ഹോർമുസ് കടലിടുക്കിന്റെ ഭാഗങ്ങൾ ഏറ്റെടുക്കുകയും ഇറാനിൽ നിന്ന് ശുദ്ധീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ അയക്കുകയും ചെയ്യുന്നത് ഉൾപ്പടെയുള്ള മറ്റു നടപടികളും തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്.
സെൻട്രൽ കമാൻഡ് മേധാവി വിശദീകരണം നൽകുന്നതിന് പിന്നിൽ ട്രംപ് യുദ്ധനടപടികൾ പുനരാരംഭിക്കുന്നതിനെ ഗൗരവമായി പരിഗണിക്കുന്നതിനുള്ള സാധ്യതയാണെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.
ചർച്ചകളിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായോ അല്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് മുൻപ് അവസാന പ്രഹരം ഏൽപ്പിക്കുന്നതിനോ ആകാം ഇതെന്നും ആക്‌സിയോസിന്റെ റിപ്പോർട്ടിൽ പറയുന്നു. അടിസ്‌ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിക്കാണ് യുഎസ് നീക്കമെന്നാണ് സൂചന. ഇതിലൂടെ ഇറാനെ ചർച്ചകളിലേക്ക് കൊണ്ടുവരാമെന്നും യുഎസ് കരുതുന്നു.
അതിനിടെ, ശത്രുക്കൾ അങ്ങേയറ്റം ഭയപ്പെടുന്ന പുതിയ മാരകായുധം ഉടൻ പുറത്തിറക്കുമെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം രംഗത്തെത്തിയിരുന്നു. വളരെ വേഗത്തിൽ തങ്ങളുടെ ശത്രുക്കളെ അവരുടെ തൊട്ടടുത്ത് തന്നെ പുതിയ ആയുധം കൊണ്ട് നേരിടുമെന്ന് ഇറാനിയൻ നാവികസേനാ മേധാവി ഷെഹ്‌റാം ഇറാനി മുന്നറിയിപ്പ് നൽകി.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം







































