കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. പൗരാവകാശത്തിനായി നിരന്തരം ശബ്‌ദമുയർത്തിയ വ്യക്‌തിയായിരുന്നു ഡിജോ കാപ്പൻ.
ഉപഭോക്‌താക്കളുടെ അവകാശങ്ങൾക്കുള്ള പോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. മാദ്ധ്യമ ചർച്ചകളിലെ നിരന്തര സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒക്‌ടോബറിലാണ് അപകടത്തിൽ പരിക്കേറ്റത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മുകളിലത്തെ പാർക്കിങ് നിലയിൽ നിന്ന് കാർ താഴേക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്‌ടപ്പെട്ടാണ് അപകടമുണ്ടായത്. ഭാര്യ ഡോ. മിനി കാപ്പനും പരിക്കേറ്റിരുന്നു.
കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക- രാഷ്‌ട്രീയ വിഷയങ്ങളിൽ ഡിജോ കാപ്പന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. വൈദ്യുതി നിരക്ക് വർധന, ബ്രഹ്‌മപുരം മാലിന്യ പ്ളാന്റ് ഉയർത്തുന്ന ഭീഷണികൾ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം, റോഡിലെ പരസ്യ ബോർഡുകളും യോഗങ്ങളും തുടങ്ങിയ വിഷയങ്ങളിൽ കോടതി ഇടപെടലുകൾ ഉണ്ടായത് ഡിജോയുടെ ഹരജികളിലാണ്.
ഉപഭോക്‌തൃ-കർഷക അവകാശ സംരക്ഷണം ലക്ഷ്യമിട്ട് 1988ൽ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ സ്‌ഥാപിച്ചു. സെന്ററിന്റെ ട്രസ്‌റ്റി എന്ന നിലയിലായിരുന്നു കോടതികളിലെ നിയമപോരാട്ടം. പാലായിലെ കാപ്പിൽ കുടുംബാംഗമാണ്. പരേതനായ കെസി- ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായാണ് ജനനം. സ്‌കൂൾ പഠന കാലത്ത് കേരള വിദ്യാർഥി കോൺഗ്രസിലൂടെയാണ് (കെഎസ്‌സി) രാഷ്‌ട്രീയത്തിലേക്ക് എത്തിയത്.
1982ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. പിന്നീട് കേരള സർവകലാശാല അക്കാദമിക് കൗൺസിൽ, സെനറ്റ് എന്നിവയിലും അംഗമായി. കെഎസ്‌സി സംസ്‌ഥാന പ്രസിഡണ്ട് (1983), യൂത്ത് ഫ്രണ്ട് സംസ്‌ഥാന ജനറൽ സെക്രട്ടറി (1985), യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡണ്ട് (1989), കേരള കോൺഗ്രസ് (ബി) സംസ്‌ഥാന സെക്രട്ടറി (1991), കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപറേഷൻ ചെയർമാൻ തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്‌സിറ്റി അസി. രജിസ്‌ട്രാർ ആണ് ഭാര്യ മിനി കാപ്പൻ. മൂന്ന് മക്കളുണ്ട്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ


































