ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നു. തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുൻ കെപിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചു. വിഎം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ഡെൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.
മുതിർന്ന നേതാവ് എകെ. ആന്റണിയുടെ നിർദ്ദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷൻമാരെ കൂടി ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. നാളെ കൂടിക്കാഴ്ച നടക്കും. പ്രിയങ്ക ഗാന്ധിയുമായും ഹൈക്കമാൻഡ് ചർച്ച നടത്തിയതായാണ് വിവരം.
കെസി. വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നതെന്ന വാർത്തകൾക്കിടെയാണ് കൂടുതൽ വിപുലമാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്. കെസി. വേണുഗോപാലിന് വേണ്ടി കെ. സുധാകരൻ ഇതിനോടകം തന്നെ പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചർച്ചകൾക്ക് ശേഷം നാളെ വൈകീട്ടോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
മുതിർന്ന നേതാക്കളായ കെസി. വേണുഗോപാൽ, വിഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തിനായി ഉറച്ചുനിൽക്കുന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ കെസി. വേണുഗോപാലിനാണെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് വിഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉള്ളത്.
ഹൈക്കമാൻഡ് നിർദ്ദേശിച്ച പല ഒത്തുതീർപ്പ് ഫോർമുലകളും നിലവിൽ ഫലം കണ്ടിട്ടില്ലെന്നാണ് വിവരം. കെസി. വേണുഗോപാൽ മുഖ്യമന്ത്രിയാവുകയും മറ്റുള്ളവർക്ക് പ്രധാന വകുപ്പുകൾ നൽകുകയും ചെയ്യുക എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്ളാൻ. എന്നാൽ, വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിൽ വിഡി. സതീശനെ പിന്തുണയ്ക്കുന്ന ഘടകകക്ഷികൾ എന്ത് നിലപാടെടുക്കും എന്നത് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികൾക്കിടയിലും കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. 15ആം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്







































