വാഷിങ്ടൻ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ഉടൻ അവസാനിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായി നിലവിലുള്ള വെടിനിർത്തൽ അങ്ങേയറ്റം ദുർബലവും ഗുരുതരാവസ്‌ഥയിലുമാണെന്നും ഏത് സമയവും അവസാനിക്കുന്നതുമാണെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗം ആക്രമണം പുനരാരംഭിക്കുന്നത് ഉൾപ്പടെയുള്ള എല്ലാ സാധ്യതകളും ചർച്ച ചെയ്‌തതായാണ് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണം വിഡ്‌ഢിത്തം എന്ന് വിശേഷിപ്പിച്ചാണ് ട്രംപ് തള്ളിയത്.
വിട്ടുവീഴ്‌ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തലിലേക്കുള്ള പാത ദുഷ്‌കരമാക്കുന്നു. ഇത് പശ്‌ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണമാവുകയാണ്. പത്ത് ആഴ്‌ചയായി തുടരുന്ന സംഘർഷം ഇനിയും നീളുമോയെന്ന ആശങ്കയിലാണ് ലോകം.
”ഇറാന്റെ പ്രതികരണം പൂർണമായി വായിക്കാൻ പോലും എനിക്ക് തോന്നിയില്ല. നിലവിൽ വെടിനിർത്തൽ കരാർ ഗുരുതരാവസ്‌ഥയിലാണ്”- ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് നിർദ്ദേശം നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഇറാൻ തങ്ങളുടെ മറുപടി സമർപ്പിച്ചത്. ലബനൻ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കണം എന്നായിരുന്നു ഇറാന്റെ പ്രധാന ആവശ്യം.
ഉപരോധങ്ങൾ പിൻവലിച്ച് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണം, യുദ്ധ നഷ്‌ടപരിഹാരം നൽകുക, നാവിക ഉപരോധം നീക്കുക, എണ്ണ വിൽപ്പനയ്‌ക്കുള്ള വിലക്ക് നീക്കുക എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ, ഈ ഉപാധികൾ ഒബാമ ഭരണകാലത്തെ പോലെ ഇറാനെ സഹായിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ട്രംപ്.
വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഒരു കീഴടങ്ങലോ വിട്ടുവീഴ്‌ചയോ ഉണ്ടാവില്ലെന്ന് ഇറാനും നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read| കെസി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകും; സമയമെടുക്കുന്നത് അന്തരീക്ഷം തണുപ്പിക്കാൻ




































