കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ഒഴിപ്പിക്കൽ പൂർത്തിയാക്കി ശനിയാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുടിയൊഴിപ്പിക്കൽ ബുധനാഴ്‌ച നിർത്തിവെച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാൻ കോടതി ആലുവ എസ്‌പിക്കും കുടിയൊഴിപ്പിക്കലിന് സൗകര്യം ഒരുക്കാൻ ഫയർ ഫോഴ്‌സിനും കെഎസ്ഇബിക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം നടന്ന നടപടിയിൽ പോലീസിന് വീഴ്‌ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് നടപടി സംബന്ധിച്ചാണ് റിപ്പോർട് ആവശ്യപ്പെട്ടത്. ഭാവിയിൽ ഇത്തരം സന്ദർഭങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശം സമർപ്പിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ രാവിലെ മുതൽ സ്‌ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്‌ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല.
അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് അധികൃതർ ഒഴിപ്പിക്കൽ ശ്രമം നടത്തുന്നത്. ഇത് 15ആം തവണയാണ് ഒഴിപ്പിക്കൽ ശ്രമം നടന്നത്. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് ഇതുവരെ ഒഴിപ്പിക്കൽ നടന്നിട്ടില്ല.
ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. സ്വകാര്യ വ്യക്‌തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വർഷത്തോളം പഴക്കമുള്ള ഭൂമി തർക്കക്കേസിൽ നാലുവർഷം മുമ്പാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്‌ഥലത്ത് എത്തിയതോടെയാണ് പ്രതിഷേധം ശക്‌തമായത്.
തങ്ങൾക്ക് സർക്കാർ ബദൽ സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കി നൽകിയിട്ടില്ലെന്നും ഒരു കാരണവശാലും ഇവിടെ നിന്നും ഒഴിഞ്ഞു പോകില്ലെന്നുമാണ് പ്രദേശവാസികളുടെ നിലപാട്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































