ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന് മുൻപുള്ള സ്‌ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്. ഇറാനും അമേരിക്കയും സമാധാന കരാറിന് ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ.
ചർച്ചകൾ തുടരുന്നതായാണ് ഇറാൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട് ചെയ്യുന്നത്. കരാർ അനുസരിച്ച് 30 ദിവസത്തിനുള്ളിൽ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലെത്തും. മാത്രമല്ല, ഇക്കാലയളവിനുള്ളിൽ അമേരിക്കയുടെ നാവിക ഉപരോധവും പൂർണമായി ഒഴിവാക്കും. ഇറാന്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുവിഭാഗം വിട്ടുകൊടുക്കാനും കരാറിൽ നിർദ്ദേശമുണ്ടെന്നും ന്യൂസ് ഏജൻസി റിപ്പോർട് ചെയ്‌തു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ നല്ല വാർത്തകൾക്കുള്ള സാധ്യതയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് മാർക്കോ റൂബിയോ ഇക്കാര്യം പറഞ്ഞത്. ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, അന്തിമമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാർക്കോ റൂബിയോയുടെ പ്രസ്‌താവന വന്ന് മണിക്കൂറുകൾക്ക് ഉള്ളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലേക്ക് എത്തുന്നതായുള്ള സൂചനകളും പുറത്തുവരുന്നത്. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ഇരു രാജ്യങ്ങളും ചർച്ച ചെയ്‌ത് ധാരണയിൽ എത്തിയതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും വ്യക്‌തമാക്കിയിരുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































