കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ഇയാൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.
കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്‌ജ് നടത്തിപ്പുകാരനായ അക്‌ബറും കൂട്ടാളികളും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അക്ബറിനെതിരെ നേരത്തെയും ചില കേസുകളുണ്ടെന്നും പോലീസ് വ്യക്‌തമാക്കുന്നു. ഈ കേസുകളടക്കമുള്ള വിശദാംശങ്ങൾ പോലീസ് ശേഖരിക്കുകയാണ്.
നഗരത്തിലെ ഇയാളുടെ ലോഡ്‌ജ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ലോഡ്‌ജിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ലോഡ്‌ജിൽ വന്നുപോകുന്ന ആളുകൾ ആരൊക്കെയാണ് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്‌തത വരേണ്ടതുണ്ട്.
കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് നടന്നുവരികയായിരുന്ന പെൺകുട്ടികളെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. ഇന്നലെ പുലർച്ചെ 4.30നായിരുന്നു സംഭവം. പെൺകുട്ടികളിൽ ഒരാളെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തു. ദൃശ്യം പകർത്താൻ ശ്രമിച്ച ഫോൺ നിലത്തേക്കെറിഞ്ഞ് തകർക്കുകയും ചെയ്‌തു.
അക്രമി സംഘത്തിലെ പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരെ പോലീസ് പിടികൂടി. അക്ബർ അലി ഉൾപ്പടെ ഏഴുപേരാണ് ഒളിവിൽ കഴിയുന്നത്. സംഘത്തിൽ രണ്ട് യുവതികളും ഉണ്ട്. പിടിയിലായവർ അക്‌ബർ അലിയുടെ ഹോട്ടലിലെ ജീവനക്കാരാണ്.
റിക്രൂട്ട്മെന്റ് പരീക്ഷയ്‌ക്ക് വേണ്ടി തയ്യാറെടുക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇവർ ഇരുവരും പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു. അതേ സ്‌ഥലത്ത് പ്രതികളും ചായ കുടിക്കാനെത്തി. പെൺകുട്ടികളോട് ഇവർ ലൈംഗിക ചുവയോടെ കമന്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതാണ് അക്രമണത്തിനിടയാക്കിയത്.
Most Read| ബഹ്‌റൈനിലെ യുഎസ് താവളം തകർത്തെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക






































