ന്യൂഡെൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്‌താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഒരുവർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് പരിമിതപ്പെടുത്തിയത്.
ഗാർഹിക പാചകവാതക സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്. 2016 മേയിൽ ആരംഭിച്ച പദ്ധതിപ്രകാരം ആദ്യഘട്ടത്തിൽ ഒരുവർഷം 12 സിലിണ്ടറുകൾ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞവർഷം ഇത് ഒമ്പതായി കുറയ്‌ക്കുകയും ഇപ്പോഴത് നാലായി കുറയ്‌ക്കുകയും ചെയ്‌തിരിക്കുകയാണ്.
പദ്ധതി പ്രകാരം 300 രൂപയാണ് ഒരു സിലിണ്ടറിന് സർക്കാർ സബ്‌സിഡി നൽകിവരുന്നത്. 10.5 കോടി ദരിദ്ര കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
അതേസമയം, ദരിദ്ര കുടുംബങ്ങളിലെ സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് ഈ പുതിയ പരിഷ്‌കരണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ എം ഖനൂജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്താരാഷ്‌ട്ര വിപണിയിലെ നിരക്ക് അനുസരിച്ച് 14.2 കിലോഗ്രാം എൽപിജി നൽകുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇപ്പോൾ 700 രൂപ നഷ്‌ടമാണെന്നാണ് പ്രവീൺ പറയുന്നത്. പെട്രോളിന് ലിറ്ററിന് ആറുരൂപയും ഡീസലിന് 30 രൂപയും നഷ്‌ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Most Read| തൃണമൂലിന് വീണ്ടും തിരിച്ചടി; സുഖേന്ദു ശേഖർ റോയ് എംപി സ്‌ഥാനം രാജിവെച്ചു


































