ടെഹ്‌റാൻ: ഇറാൻ-യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
”ഞായറാഴ്‌ച കരാറിൽ ഒപ്പുവയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഹോർമുസ് തുറന്നു നൽകും”- ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മുൻ യുഎസ് പ്രസിഡണ്ട് ബറാക് ഒബാമയുടെ കരാറിന് നേർ വിപരീതമായാണ് തന്റെ കരാറെന്നും ട്രംപ് പറഞ്ഞു. ആണവായുധ ലക്ഷ്യത്തിലെത്താൻ ഇറാനെ വേഗത്തിൽ സഹായിക്കുന്ന കരാറായിരുന്നു ഒബാമയുടേതെന്നും ട്രംപ് വിമർശിച്ചു.
ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസും ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും കരാർ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. അതേസമയം, ധാരണയിൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ വ്യക്‌തമാക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഞായറാഴ്‌ച ഒപ്പിടില്ലെന്നും ഇറാൻ വ്യക്‌തമാക്കി.
അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളിൽ അന്തിമ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്‌തമാക്കിയത്.
”എന്നാണ് കരാറിൽ ഒപ്പിടുക എന്നത് കാത്തിരുന്ന് കാണുക. അതെന്തായാലും നാളെയല്ല. വരുംദിവസങ്ങളിൽ കരാർ യാഥാർഥ്യമായേക്കും. എന്നാൽ, ഇതിനെക്കുറിച്ച് ശ്രദ്ധയോടെ മാത്രമേ പ്രതികരിക്കൂ”- ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്‌താവ് ഇസ്‌മായിൽ ബഖായി പറഞ്ഞു.
Most Read| ജി7 ഉച്ചകോടി; മോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്




































