ഹൂസ്‌റ്റൺ: ഒറ്റ ഗോൾ തോൽവിയോടെ യുറഗ്വായ് ലോകകപ്പിൽ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്‌പെയിൻ നോക്ക്ഔട്ടിൽ പ്രവേശിച്ചു. അലക്‌സ് ബയേനയാണ് സ്‌പെയിനിന്റെ ഏക ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മൽസരത്തിൽ സൗദിയോട് സമനില വഴങ്ങിയ കേപ് വെർദെ നോക്ക്ഔട്ടിൽ കടന്ന് ചരിത്രമെഴുതി.
പങ്കെടുത്ത ആദ്യ ലോകകപ്പിൽ തന്നെ നോക്ക്ഔട്ടിലേക്ക് മുന്നേറാൻ കേപ് വെർദെയ്‌ക്കായി. ഗ്രൂപ്പിൽ രണ്ടാം സ്‌ഥാനക്കാരായാണ് നോക്ക്ഔട്ട് പ്രവേശം. മൂന്ന് മൽസരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ സ്‌പെയിൻ ഗ്രൂപ്പ് ജേതാക്കളായി. രണ്ട് സമനില മാത്രമുള്ള യുറഗ്വായ് രണ്ട് പോയന്റോടെ ഗ്രൂപ്പിൽ മൂന്നാമതായി. അതോടെ പുറത്തായി.
കളിച്ച മൂന്ന് മൽസരങ്ങളും സമനിലയിൽ കലാശിച്ച കേപ് വെർദെ മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമതായി. റൗണ്ട് ഓഫ് 32ൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയാണ് കേപ് വെർദെയുടെ എതിരാളികൾ.
മൽസരത്തിന്റെ 42ആം മിനിറ്റിൽ അലക്‌സ് ബയേനയാണ് സ്‌പെയിനിനായി ഗോളടിച്ചത്. വലതുവിങ്ങിൽ നിന്ന് മാർക്കോഡ് ലോറന്റെ നൽകിയ പാസ് പെനാൽറ്റി ബോക്‌സിനുള്ളിൽ വെച്ച് ബയേന മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ ഗോൾ കീപ്പറെ മാറ്റിയാണ് യുറഗ്വായ് ഇറങ്ങിയത്. തിരിച്ചടി ലക്ഷ്യമിട്ട് മികച്ച നീക്കങ്ങളുമായി യുറഗ്വായ് കളം നിറഞ്ഞു. എന്നാൽ, ഗോൾ മടക്കാൻ സാധിച്ചില്ല. ഒടുക്കം ഒരു ഗോൾ തോൽവിയോടെ യുറഗ്വായ് പുറത്തായി. അതേസമയം, സൗദിക്കെതിരെ അതിശക്‌തമായ ആക്രമണമാണ് കേപ് വെർദെ പുറത്തെടുത്തത്. എന്നാൽ, ഗോൾ മാത്രം അകന്നു. ഗോൾ രഹിതസമനിലയോടെ ഗ്രൂപ്പിൽ രണ്ടാമതായി നോക്ക്ഔട്ടിൽ.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































