കോഴിക്കോട്: സംസ്‌ഥാനത്ത് പത്തുപേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. മലപ്പുറം-5, കോഴിക്കോട്-4, വയനാട്-1 എന്നിങ്ങനെയാണ് പുതിയ കേസുകൾ. ഇതോടെ സംസ്‌ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ഈവർഷം ഇതുവരെ 266 പേർക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് –65, വയനാട്- 26, തൃശൂർ- 13, ആലപ്പുഴ- 5 എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം- 30, തിരുവനന്തപുരം- 18, കണ്ണൂർ- 11, കൊല്ലം- 12, ഇടുക്കി- 3, എറണാകുളം-4, പാലക്കാട്- 3 എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല റിപ്പോർട് ചെയ്‌തു.
അതേസമയം, നിപ്പയിൽ ആശ്വാസമാണ്. നിപ്പ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ കൂടി ക്വാറന്റെയ്‌നിൽ നിന്നും ഒഴിവാക്കി. കൂടാതെ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട ഒരാളെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.
നിപ്പ രോഗബാധിതന്റെ സമ്പർക്ക പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരും, ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട 11 പേരും ക്വാറന്റെയ്‌നിലാണ്. കുറഞ്ഞ റിസ്‌ക് വിഭാത്തിൽപ്പെട്ട 74 പേർ നിരീക്ഷണത്തിലാണ്.
രോഗ നിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ പത്തുമുതൽ നിപ്പ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 55 പേരുടെയും ഫലം നെഗറ്റീവാണ്. അതേസമയം, നിപ്പ സ്‌ഥിരീകരിച്ചു രാമനാട്ടുകര സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസ തുടരുകയാണ്.
Most Read| കീം പരീക്ഷാഫലം പ്രഖ്യാപിച്ചു



































