ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ നിർണായക നടപടിക്കൊരുങ്ങി ഇറാൻ. കപ്പലുകളിൽ നിന്ന് പുതിയ ഫീസ് ഈടാക്കുമെന്നാണ് ഇറാന്റെ അറിയിപ്പ്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാൽ തന്നെ സർവീസ് ഫീസ് ഈടാക്കാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നുമാണ് ഇറാൻ വ്യക്‌തമാക്കുന്നത്.
ചൈനയിലെ ബെയ്‌ജിങ്ങിൽ നടന്ന വേൾഡ് പീസ് ഫോറത്തിലാണ് ചൈനയിലെ ഇറാൻ അംബാസഡർ അബ്‌ദുൽ റസൂൽ റഹ്‍മാനി ഫസ്‌ലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇത് ഒരു ടോൾ അല്ലെന്നും മറിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും കപ്പലുകളുടെ ഗതാഗതം മേൽനോട്ടം വഹിക്കുന്നതിനും വേണ്ടിയുള്ള ഫീസാണെന്നും അംബാസഡർ പറഞ്ഞു.
വൻതോതിലുള്ള കപ്പൽ ഗതാഗതം മൂലമുണ്ടാകുന്ന പരിസ്‌ഥിതി പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഈ തുക ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ, പ്രയാസകരമായ സമയങ്ങളിൽ ഇറാനോപ്പം നിന്ന സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് ഫീസിൽ പ്രത്യേക പരിഗണനയും ഇളവുകളും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ലോകത്തിലെ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണിത്. പശ്‌ചിമേഷ്യ യുദ്ധസമയത്ത് ഇറാൻ ഈ പാത ഏതാണ്ട് പൂർണമായും അടച്ചിട്ടതിനെ തുടർന്ന് ആഗോള ഇന്ധന വിപണിയിൽ വൻ വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു.
യുദ്ധം അവസാനപ്പിക്കാൻ അമേരിക്കയുമായി പ്രാഥമിക കരാറിലെത്തിയ ശേഷമാണ് ഇറാൻ ഹോർമുസിലെ ഉപരോധം നീക്കിയത്. നിലവിൽ സംഘർഷത്തിന് സ്‌ഥിരമായ പരിഹാരം കാണുന്നതിനുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ തുടർന്ന് വരികയാണ്. ഇതിനിടയിലാണ് ഫീസ് ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കം അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































