തിരുവനന്തപുരം: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ റാങ്ക് പട്ടികയിലേക്ക് നടന്ന പരീക്ഷയുടെ വിവരങ്ങൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി. രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പിഎസ്‌സി അറിയിച്ചു.
കംമീഷന്റെ ഉത്തരവിനെ നിയമപരമായി നേരിടാനാണ് പിഎസ്‌സിയുടെ തീരുമാനം. ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ റാങ്ക് പട്ടികയിലെ എല്ലാവരുടെയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്റെ വിവരങ്ങളും പുറത്തുവിടാനായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.
ഏഴ് ദിവസത്തിനകം മുഴുവൻ വിവരങ്ങളും ഹരജിക്കാരന് നൽകണമെന്നും ഇത് സംബന്ധിച്ച് വിവരാവകാശ കമ്മീഷൻ സെക്രട്ടറിക്ക് റിപ്പോർട് നൽകണമെന്നുമാണ് സംസ്‌ഥാന വിവരാവകാശ കമ്മീഷണർ സോണിച്ചൻ പി. ജോസഫ് ഉത്തരവിട്ടിരുന്നത്. ഒരുവർഷമായി ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിട്ടും പിഎസ്‌സി ഈ വിവരങ്ങൾ നൽകിയിരുന്നില്ല.
പരീക്ഷയിലെ മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്‌ണൻ ആണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. മുൻപ് ഉദ്യോഗാർഥി പിഎസ്‌സിയെ സമീപിച്ചപ്പോൾ ഒരു ഉത്തരക്കടലാസ് മാത്രമാണ് നൽകിയത്. അപ്പോഴാണ് ഒമ്പത് മുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. എന്നാൽ, മറ്റു രേഖകൾ നൽകാതെ പിഎസ്‌സി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് തസ്‌തികകളിലേക്കുള്ള റാങ്ക് പട്ടികയിലെ ക്രമക്കേടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഉത്തര പേപ്പറുകൾ കമ്പ്യൂട്ടർ സ്‌ക്രീൻ വഴി നോക്കുന്ന ഓൺ- സ്‌ക്രീൻ മാർക്കിങ് സിസ്‌റ്റത്തിൽ വന്ന സാങ്കേതിക പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം.
പരീക്ഷ എഴുതിയ 228 ഉദ്യോഗാർഥികളുടെയും ഈ 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യപ്പെട്ടിരുന്നില്ല എന്നാണ് പിഎസ്‌സിയുടെ നിലപാട്. ഇത്രയും വലിയ മാർക്ക് ഒഴിവാക്കി തയ്യാറാക്കിയ റാങ്ക് ലിസ്‌റ്റിൽ നിന്ന് ഒന്നാം റാങ്കുകാരന് ഇതിനോടകം നിയമനം നൽകുകയും ചെയ്‌തിരുന്നു. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിവരങ്ങൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് പിഎസ്‌സിക്ക് കത്ത് നൽകിയിട്ടുണ്ട്.
Most Read| ‘പൊളിറ്റിക്കൽ ക്രിമിനൽ’ പരാമർശം; ജി സുധാകരന് വക്കീൽ നോട്ടീസ്




































