വാഷിങ്ടൻ: അമേരിക്കൻ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരെ മാറ്റി പകരം അമേരിക്കയിലെ വിമുക്തഭടൻമാരെ നിയമിക്കണമെന്ന വിവാദ നിർദ്ദേശവുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവർമാരെ ട്രക്ക് ഡ്രൈവിങ് മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ പദ്ധതി ആദ്ദേഹം വെളിപ്പെടുത്തിയത്. കുടിയേറ്റക്കാരായ ഡ്രൈവർമാരിൽ പലരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്നും അവർ നിരന്തരം അപകടങ്ങൾ വരുത്തുന്നുവെന്നും ട്രംപ് ആരോപിച്ചു.
അനധികൃതമായി രാജ്യത്തെത്തിയ കുടിയേറ്റക്കാർക്ക് പലപ്പോഴും കൃത്യമായ ലൈസൻസോ രേഖകളോ ഇല്ലെന്നും ഇവർ റോഡുകളിലെ അടയാളങ്ങൾ വായിക്കാൻ പോലും അറിയാത്തവരാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇത്തരം ഡ്രൈവർമാരെ നീക്കം ചെയ്ത് പകരം അഭിമാനികളായ അമേരിക്കൻ വിമുക്തഭടൻമാരെ ട്രക്ക് ഓടിക്കാൻ പഠിപ്പിച്ച് ആ സ്ഥാനങ്ങളിൽ നിയമിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
സൈന്യത്തിന്റെ ഭാരമേറിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള വിമുക്തഭടൻമാർക്ക് കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസിന് നേരിട്ട് അർഹതയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈവർഷം മാർച്ച് മാസത്തിൽ മാത്രം നിയമപരമായ രേഖകളുള്ള രണ്ടുലക്ഷത്തോളം കുടിയേറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ ഭരണകൂടം റദ്ദാക്കിയിരുന്നു.
അമേരിക്കൻ പൗരൻമാർ ഈ ജോലി ചെയ്യാൻ താൽപര്യം കാണിക്കാത്തതും തുടക്കത്തിൽ തന്നെ ഉയർന്ന ശമ്പളം ലഭിക്കുന്നതുമാണ് കുടിയേറ്റക്കാരെ മേഖലയിലേക്ക് വലിയതോതിൽ ആകർഷിക്കുന്നത്. ട്രംപിന്റെ ഈ പരിഷ്കാരം അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെ ബാധിക്കും.
നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 1.3 ലക്ഷം മുതൽ 1.5 ലക്ഷംവരെ ഡ്രൈവർമാർ നിലവിൽ അമേരിക്കയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്




































