കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാം കസ്‌റ്റഡിയിൽ. കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റാമിനെ കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.
ആന്ധ്രാപ്രദേശിൽ വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന റാം ഒടുവിൽ കർണാടകയിലേക്ക് കടക്കുകയായിരുന്നു. കുടകിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നാണ് വിവരം. മൂന്നുമാസത്തോളം ഇയാൾ ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയതോടെയാണ് റാമിനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ഊർജിതമാക്കിയത്.
ജൂൺ 19ന് ഹൈക്കോടതി റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സംഘം ആന്ധ്രയിലെത്തി അറസ്‌റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ രണ്ട് ഉദ്യോഗസ്‌ഥർ ആന്ധ്രയിൽ തുടരുകയും ബാക്കിയുള്ളവർ തിരികെ പോരുകയും ചെയ്‌തിരുന്നു. എന്നാൽ, സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ ചൊവ്വാഴ്‌ച രണ്ട് ഉദ്യോഗസ്‌ഥർ കൂടി ആന്ധ്രയിലെത്തിയിരുന്നു.
എന്നാൽ, പ്രതി ആന്ധ്രയിൽ ഉണ്ടെന്ന് സൂചന ലഭിച്ചെങ്കിലും കാണാമറയത്തായിരുന്നു. റാമിന്റെ സഹോദരൻ ടിഡിപി പ്രാദേശിക നേതാവാണ്. അതുകൊണ്ടുതന്നെ ഗ്രാമപ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കാണുമ്പോൾ തന്നെ റാമിന് വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇതോടെയാണ് അവിടെനിന്ന് രക്ഷപ്പെട്ട് ഇയാൾ കുടകിലെത്തിയത്.
ഏപ്രിൽ പത്തിനാണ് തിരുവനന്തപുരം ഉഴമലയ്‌ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ രാജൻ- ലത ദമ്പതികളുടെ മകൻ നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടർന്നാണ് മകൻ ആത്‍മഹത്യ ചെയ്‌തതെന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതി.
നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയായ ഡോ. റാമിനെയും രണ്ടാം പ്രതിയായ ഡോ. കെടി. സംഗീത നമ്പ്യാരെയും കോളേജ് മാനേജ്മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. സംഗീത നമ്പ്യാർ കണ്ണൂർ അസി. പോലീസ് കമ്മീഷണർക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇവർക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, ഓൺലൈൻ ലോൺ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് ആത്‍മഹത്യയ്‌ക്കുള്ള പ്രേരണയായതെന്നാണ് ആദ്യം കേസ് അന്വേഷിച്ച പോലീസ് കണ്ടെത്തിയത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് നാലുപേരെ നോയിഡയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി



































