വടകര: വടകര ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപികമാരിൽ രണ്ടുപേർ ഇടതു സംഘടനയായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനിലെ മുൻ ഭാരവാഹികളാണെന്നാണ് വിവരം.
അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് കൺവീനറായിരുന്നു കാവ്യ. നീഷ്‌മ ജോയിന്റ് കൺവീനറും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ ഭാരവാഹിത്വം ഒഴിഞ്ഞത്. അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് അസോസിയേഷൻ അന്ന് പുറത്തിറക്കിയ പോസ്‌റ്ററും ഇപ്പോൾ സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അറസ്‌റ്റിന് പിന്നാലെ ഇവരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായാണ് റിപ്പോർട്.
പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ വിപി നീഷ്‌മ (30) ആണ് ഏറ്റവും ഒടുവിൽ അറസ്‌റ്റിലായ അധ്യാപിക. നേരത്തെ അറസ്‌റ്റിലായ കീർത്തന, കാവ്യ എന്നിവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നീഷ്‌മയെ എസ്ഐടി അറസ്‌റ്റ് ചെയ്‌തത്. ഇവർ മൂന്നുപേരും സുഹൃത്തുക്കളാണ്.
സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. വടകര ഇൻസ്‌പെക്‌ടർ എവി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അധ്യാപികമാർ അറസ്‌റ്റിലായത്.
കഴിഞ്ഞമാസം 28ന് സഫ്‌വാൻ എന്ന യുവാവ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തനയെ അറസ്‌റ്റ് ചെയ്‌തത്. കീർത്തനയുടെ മൊഴിയിൽ നിന്നാണ് സ്‌പെഷ്യലിസ്‌റ്റ് എജ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ പിടികൂടിയത്. ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.
കേസിൽ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മൂന്ന് അധ്യാപികമാരും അവസാനം അറസ്‌റ്റിലായ ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസും പണം അയച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ആറുമാസത്തിന്റെ ഒരുകോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പങ്കാളികൾ അറസ്‌റ്റിലായതോടെ ഇയാൾ മുങ്ങിയതായാണ് സൂചന.
Most Read| പുനർജനി പദ്ധതി; വിഡി സതീശന് ക്ളീൻ ചിറ്റ്, കേസ് അവസാനിപ്പിച്ചു





































