ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചതിന് പിന്നാലെ വിമാനക്കമ്പനിക്ക് സർക്കാരിന്റെ താക്കീത്. പ്രവർത്തന മേൽനോട്ടം ശക്‌തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എയർ ഇന്ത്യക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഗസ്‌റ്റ് നാലിന് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന എയർബസ് എ 320 വിമാനം ഒഡീഷയ്‌ക്ക് സമീപമാണ് അപ്രതീക്ഷിതമായി 300 അടി താഴ്‌ചയിലേക്ക് പതിച്ചത്.
വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനങ്ങൾ, വാതിലുകൾ എന്നിവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ലഭിക്കുകയും ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലാവുകയും ചെയ്‌തു. പിന്നാലെയാണ് താഴ്‌ചയിലേക്ക് പതിച്ചത്. 17 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. രണ്ട് ക്രൂ അംഗങ്ങൾക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്. തുടർന്ന് വിമാനം ഡെൽഹിയിൽ ഇറക്കിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്‌ക്ക് വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. പിന്നാലെയാണ് കേന്ദ്ര സർക്കാജ കർശന നിർദ്ദേശം നൽകിയത്.
എന്നാൽ, വ്യക്‌തിപരമായ പ്രശ്‌നങ്ങൾ കാരണം തനിക്ക് ഉറക്കഗുളികകൾ നിർദ്ദേശിച്ചിരുന്നുവെന്നും ആ മരുന്നുകൾ കഴിച്ചതാണ് പരിശോധനാ ഫലം പോസിറ്റീവാകാൻ കാരണമെന്നും പൈലറ്റ് അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. യാത്രയ്‌ക്കിടെ പൈലറ്റ് ഇൻ കമാൻഡ് ലഹരിവസ്‌തുക്കളുടെ സ്വാധീനത്താലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറിയിരുന്നെന്നാണ് റിപ്പോർട്.
Most Read| ന്യൂനമർദ്ദം; ഇന്ന് മുതൽ വീണ്ടും മഴ കനക്കും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


































