
ഇസ്‌ലാമാബാദ്: 2025 മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന തകർത്ത ജെയ്‌ഷെ മുഹമ്മദിന്റെ ബഹവൽപുരിലെ ആസ്‌ഥാന മന്ദിരം പുനർനിർമിച്ചു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ മർകസ് സുബാൻ അല്ലായാണ് പുനർനിർമിച്ചത്.
പുനർനിർമാണത്തിന് പാക്ക് സർക്കാർ തവണകളായി 25 കോടി രൂപ നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന് വലിയ രീതിയിൽ അറ്റകുറ്റപ്പണികൾ വേണ്ടിവന്നിരുന്നു. മേൽക്കൂരയിൽ വിള്ളൽ വീഴ്‌ത്തി കെട്ടിടത്തിനുള്ളിലേക്ക് കടന്ന മിസൈലുകൾ കെട്ടിടത്തിന്റെ പ്രധാന ഹാളിൽ വലിയ ഗർത്തങ്ങൾ ഉണ്ടാക്കിയിരുന്നു.
സെൻട്രൽ ഹാൾ പുനർനിർമിക്കുന്നതിന് മാത്രമായി 11 കോടി രൂപ ചെലവായതായാണ് റിപ്പോർട്ടുകൾ. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യ തുടക്കം കുറിച്ചത്. ഇന്ത്യ-പാക്ക് അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ അകലെ സ്‌ഥിതി ചെയ്യുന്ന ജെയ്‌ഷെ മുഹമ്മദിന്റെ ബഹവൽപുർ ക്യാംപായിരുന്നു ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
18 ഏക്കർ സമുച്ചയത്തിൽ വ്യാപിച്ചു കിടക്കുന്ന ഇവിടം കേന്ദ്രീകരിച്ചാണ് 2001ലെ പാർലമെന്റ് ആക്രമണം, 2016ലെ പത്താൻകോട്ട് വ്യോമത്താവള ആക്രമണം, 2019ലെ പുൽവാമ ചാവേർ ബോംബാക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്‌തത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ ക്യാംപിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































