ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ വെച്ചായിരുന്നു പ്രഖ്യാപനം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരുവർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് വിജയ് പറഞ്ഞു.
അന്നപൂർണി സൂപ്പർ സിക്സ് എന്ന് പേരിട്ട പദ്ധതി 2027ലെ പൊങ്കൽ മുതൽ നിലവിൽ വരും. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
പദ്ധതി പ്രകാരം മൂന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങാൻ ആവശ്യമായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. പദ്ധതിക്ക് പ്രതിവർഷം ഏകദേശം 4000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അവർക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനുമാണ് സിലിണ്ടറുകൾക്കായി പണം നൽകാൻ തീരുമാനിച്ചതെന്നും വിജയ് നിയമസഭയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരുവർഷം ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ടിവികെ വാഗ്ദാനം നൽകിയിരുന്നു.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ ബസ് യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കായുള്ള ‘വെട്രി പയണ തിട്ടം’ പദ്ധതി വിപുലീകരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. ഇതുപ്രകാരം സ്ത്രീകൾക്ക് എക്സ്പ്രസ്, എൻഎസ്എസ്, ഡീലക്സ് ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. അന്തർ ജില്ലാ ബസ് സർവീസുകളിലേക്കും പദ്ധതി വിപുലീകരിക്കും. ഒക്ടോബർ രണ്ടിന് പദ്ധതി ഉൽഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നൈ പരന്ദൂരിൽ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പരന്ദൂരിൽ സ്റ്റാലിൻ സർക്കാരാണ് വിമാനത്താവളം പ്രഖ്യാപിച്ചിരുന്നത്. ഈ പദ്ധതിക്കെതിരെ ദീർഘകാലമായി പ്രതിഷേധങ്ങൾ നടന്നിരുന്നു.
Most Read| ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം ചൂടി കേരളത്തിൽ നിന്നുള്ള കസിയ ലിസ് മേജോ




































