തിരൂർ: ശബരിമലയിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് അപകീർത്തി പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ എഴുത്തുകാരൻ സണ്ണി എം കപിക്കാടിനെതിരെ തിരൂർ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി വെട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്.
ഹിന്ദു ഐക്യവേദി തിരൂർ താലൂക്ക് സെക്രട്ടറി ഇടത്തോട്ടിൽ മനോജ് കുമാറും തിരൂർ എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിരുന്നു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ മുന്നിൽ സമരം നടത്തുന്ന സർവകലാശാലയിലെ ഗവേഷക വിദ്യാർഥി അനഘ ശശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സണ്ണി എം കപിക്കാട് അയ്യപ്പനെതിരെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചത് എന്നാണ് പരാതി.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. വിഷയത്തിൽ പ്രതിഷേധവുമായി നിരവധി സംഘടനകൾ രംഗത്തുവരികയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പന്തളം കൊട്ടാരം ഭാരവാഹികളും ബിജെപി തിരൂർ മണ്ഡലം കമ്മിറ്റിയും കപിക്കാടിന്റെ പ്രസ്താവനയെ അപലപിക്കുകയും കേസെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
വിഷയത്തിൽ കപിക്കാടിനെതിരെ കേസെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് കപിക്കാടും രംഗത്തെത്തി. അയ്യപ്പനെക്കുറിച്ചോ മാളികപ്പുറത്തമ്മയെ കുറിച്ചോ മോശമായ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസംഗത്തിൽ ഉപയോഗിച്ച വാക്കുകളിൽ ഖേദമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അമ്പലത്തെ കേന്ദ്രീകരിച്ച് വിശ്വാസത്തെ കേന്ദ്രീകരിച്ച് വലിയ നുണപ്രചാരണങ്ങൾ നടത്തുന്ന സംഘപരിവാർ ശക്തികൾ അവർ ഹിന്ദു രാഷ്ട്രത്തെ നിർമ്മിക്കാനുള്ള രാഷ്ട്രീയം സ്ഥാപിക്കുന്നു എന്നായിരുന്നു എന്റെ വിമർശനം. സ്ത്രീകളെ കണ്ടാൽ തകർന്ന് പോകുന്നതാണോ അയ്യപ്പന്റെ ബ്രഹ്മചര്യം എന്ന് തോന്നും ഇവർ പറയുന്നത് കേട്ടാൽ എന്നതാണ് ഞാൻ പറഞ്ഞ പരാമർശം.
അതിൽ ബലാൽസംഗം എന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നുണ്ട്. അത് തെറ്റായി പോയി. ആ വാക്ക് ഉപയോഗിക്കേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല എന്ന് വിചാരികുന്ന ആളാണ് ഞാൻ. അതിൽ ആത്മാർഥമായ ഖേദം പ്രകടിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ ഇനി ജാഗ്രത കാണിക്കാനേ കഴിയൂ. ബാക്കിയുള്ള എന്റെ വിമർശനങ്ങൾ സത്യമായി തുടരുന്നു എന്നായിരുന്നു കപിക്കാടിന്റെ പ്രതികരണം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































