തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിയോജിപ്പ് മറികടന്ന് കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവകലാശാല രജിസ്ട്രാറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.
‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും’ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി വിലക്കിയത്. കേരള യൂണിവേഴ്‌സിറ്റി എംപ്ളോയീസ് യൂണിയൻ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രസംഗം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി നൽകിയ പരാതി പരിഗണിച്ച വിസി, പരിപാടിയിൽ വിയോജിപ്പ് അറിയിക്കുകയും തുടർ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. രജിസ്‌ട്രാർ സംഘാടകർക്ക് നോട്ടീസും നൽകി. പക്ഷേ, വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം.
രാഷ്‌ട്രീയ പരിപാടി പാടില്ലെന്ന രജിസ്‌ട്രാറുടെ സർക്കുലർ നിലനിൽക്കെ പ്രധാനമന്ത്രിയെയും ബിജെപിയെയും വിമർശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തിൽ പരാമർശം ഉണ്ടായിരുന്നു.
വിദേശത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സ്‌ഥാനാർഥികളെ വിളിച്ച് സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കാറുണ്ട്. സർവകലാശാലകൾ അവരുടെ ദൗത്യം ഏറ്റെടുക്കാതെ പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പരോക്ഷമായി ജോൺ ബ്രിട്ടാസ് സൂചിപ്പിച്ചത്.
ആൽബർട്ട് ഐൻസ്‌റ്റിനെ പോലുള്ളവർ ഇരിക്കേണ്ട കസേരകളിൽ അതിന് വിരുദ്ധമായി ചിന്തിക്കുന്നവർ ഇരിക്കുമ്പോഴുണ്ടാകുന്ന ദുരവസ്‌ഥയാണ് ഇപ്പോൾ ഉള്ളതെന്ന വിമർശനവും ബ്രിട്ടാസ് ഉന്നയിച്ചിരുന്നു. 48 മണിക്കൂറിന് അപ്പുറത്തേക്ക് ഒരു കലാപം നീങ്ങിയാൽ അതിനർഥം ശക്‌തരായ കരങ്ങൾ അതിന് പിന്നിൽ ഉണ്ടെന്നാണ് മണിപ്പൂർ കലാപം ചൂണ്ടിക്കാണിച്ച് ബ്രിട്ടാസ് പറഞ്ഞത്.
11 മാസമായി മണിപ്പൂർ കത്തുന്നു. ഇതിന് പിന്നിൽ ആരെന്ന് പാർലമെന്റിൽ ചർച്ച ചെയ്യണ്ടേയെന്നും ബ്രിട്ടാസ് ചോദിച്ചു. ആ ജനതയെ കൈപിടിച്ചുയർത്തേണ്ട ഉത്തരവാദിത്തം പാർലമെന്റിന് ഉണ്ട്. ദൗർഭാഗ്യവശാൽ അത് നടക്കുന്നില്ല. തന്റെ വകുപ്പിനെ കുറിച്ചുള്ള ഒരു ചോദ്യത്തോട് പോലും പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ല പാർലമെന്റ് എന്നാണ് തന്റെ നിലപാടെന്നും ബ്രിട്ടാസ് വ്യക്‌തമാക്കിയിരുന്നു.
Most Read| സുഗന്ധഗിരി മരംമുറി കേസ്; കൽപ്പറ്റ റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു