തിരുവനന്തപുരം: ‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും’ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കേരള സർവകലാശാല രജിസ്ട്രാറുടെ റിപ്പോർട്. സർവകലാശാല രജിസ്‌ട്രാർ റിപ്പോർട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. പ്രതിമാസ പ്രഭാഷണമാണ് നടന്നതെന്നും രാഷ്‌ട്രീയ പ്രചാരണം നടന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ ഉള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷനാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. കേരള യൂണിവേഴ്‌സിറ്റി എംപ്ളോയീസ് യൂണിയൻ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രസംഗം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിസി, പരിപാടിയിൽ വിയോജിപ്പ് അറിയിക്കുകയും തുടർ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഇതേ തുടർന്ന് രജിസ്‌ട്രാർ സംഘാടകർക്ക് നോട്ടീസും നൽകി.
പക്ഷേ, വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം. രാഷ്‌ട്രീയ പരിപാടി പാടില്ലെന്ന രജിസ്‌ട്രാറുടെ സർക്കുലർ നിലനിൽക്കെ പ്രധാനമന്ത്രിയെയും ബിജെപിയെയും വിമർശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തിൽ പരാമർശം ഉണ്ടായിരുന്നു. ആൽബർട്ട് ഐൻസ്‌റ്റിനെ പോലുള്ളവർ ഇരിക്കേണ്ട കസേരകളിൽ അതിന് വിരുദ്ധമായി ചിന്തിക്കുന്നവർ ഇരിക്കുമ്പോഴുണ്ടാകുന്ന ദുരവസ്‌ഥയാണ് ഇപ്പോൾ ഉള്ളതെന്ന വിമർശനവും ബ്രിട്ടാസ് ഉന്നയിച്ചിരുന്നു.
അതേസമയം, പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോ യൂണിവേഴ്‌സിറ്റി രജിസ്ട്രാറോ നിർദ്ദേശം നൽകിയിട്ടില്ലെന്നായിരുന്നു ഇന്നലെ ഇടത് യൂണിയൻ ഭാരവാഹികൾ പറഞ്ഞത്. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. പ്രഭാഷണ പരമ്പരയ്‌ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും ഭാരവാഹികൾ വ്യക്‌തമാക്കിയിരുന്നു.
Most Read| സുഗന്ധഗിരി മരം കൊള്ള; ഡിഎഫ്ഒ ഷജ്‌ന കരീമിന്റെ സസ്‌പെൻഷൻ മരവിപ്പിച്ചു