ന്യൂഡെൽഹി: ആഗോള പ്രതിസന്ധിക്കിടയിലും ജിഡിപി വളർച്ചയിൽ ഇന്ത്യ കൈവരിച്ച നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്‌ചയത്തിന്റെയും വിജയമാണിതെന്നും രാജ്യം മുഴുവൻ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക പുരോഗതിയെ തരംതാഴ്‌ത്തി കാണിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു.
‘ചിലർ രാജ്യത്ത് നിരാശയും അസത്യങ്ങളുടെ മുഴക്കവും’ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. എന്നാൽ, ഇത്തരം ദുഷ്‌പ്രചാരങ്ങളെയും തടസങ്ങളെയും മറികടക്കാൻ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്‌ക്ക് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ആത്‌മനിർഭർ ഭാരത്’ യാഥാർഥ്യമാക്കുന്നതിനായി ജനങ്ങൾ സ്വദേശി ഉൽപ്പന്നങ്ങൾ പ്രോൽസാഹിപ്പിക്കണമെന്നും ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ജീവിതശൈലി ആക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വിവാഹങ്ങൾ വിദേശ നടത്തുന്നതിന് പകരം ‘വെഡ് ഇൻ ഇന്ത്യ’ എന്ന നയം പിന്തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നതിലും നിയന്ത്രണം വരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വരും തലമുറയ്‌ക്കായി ഒരു വികസിത് ഭാരത് കെട്ടിപ്പടുക്കാൻ 140 കോടി ജനങ്ങൾ ഒന്നിച്ച് കഠിനാധ്വാനം ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് പ്രധാനമന്ത്രി വീഡിയോ അവസാനിപ്പിക്കുന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































