തൃശൂർ: പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. പോലീസ് വാഹനമിടിച്ച് പരിക്കേറ്റ ക്രിമിനൽ കേസ് പ്രതികളെ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ച് പോയതിലാണ് നടപടി. പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ്, സിപിഒമാരായ ഫൈസൽ, യദുകൃഷ്ണൻ, നവീൻ കുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 19നാണ് സംഭവം. ആമ്പല്ലൂരിലെ ഒരു തട്ടുകടയ്ക്ക് സമീപം അടിപിടി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാലുപേരും സംഭവ സ്ഥലത്ത് എത്തിയത്. പോലീസിനെക്കണ്ട് അടിപിടിക്കേസിലെ പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇവരെ പിൻതുടർന്നുപോയ പോലീസിന്റെ വാഹനം പ്രതികൾ സഞ്ചരിച്ച ബൈക്കിൽ ചെന്ന് ഇടിക്കുകയായിരുന്നു. വാഹനംതട്ടി ബൈക്കിലുണ്ടായിരുന്ന രണ്ടുപേർ അവിടെനിന്നും ഓടി രക്ഷപ്പെട്ടെങ്കിലും മൂന്നാമത്തെയാൾക്ക് സാരമായി പരിക്കേറ്റിരുന്നു. എന്നാൽ, ഇയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം പോലും കാണിക്കാതെ പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു.
പിന്നീട് അവിടെയെത്തിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ മനുഷ്വത്വരഹിതമായ നടപടിയും വീഴ്ചയും അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് തൃശൂർ റേഞ്ച് ഡിഐജി ടി നാരായണൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പെരുമാറ്റവും പോലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നതുമായ പ്രവൃത്തിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സസ്പെൻഷൻ ഓർഡറിൽ വ്യക്തമാക്കുന്നു.
Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക



































