തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്കോ മറ്റോ മാറ്റി സ്‌ഥാപിക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ആവശ്യത്തിനെതിരെ സിപിഎം നേതാവും മുൻ എംഎൽഎയുമായ വികെ. പ്രശാന്ത്. വാണിജ്യ ലക്ഷ്യത്തോടെയുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വികെ പ്രശാന്തിന്റെ വാദം.
”ഒരുവർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ ഇവിടെയെത്തുന്നു. എട്ടുകോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും ഒക്കെ പറിച്ചുനടാനുള്ള ശ്രമം മുൻപും നടന്നിട്ടുണ്ട്. ഇപ്പോൾ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ്. ഇതിന് പിന്നിൽ മുതലാളിമാർക്ക് മറിച്ച് കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”- വികെ പ്രശാന്ത് പറഞ്ഞു.
ആരുമായും കൂടിയാലോചിക്കാതെയാണ് ഈ തീരുമാനം. നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നു. മൃഗങ്ങളിൽ നിന്ന് രോഗം പകരും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ പ്രശാന്ത്, ഇടതുപക്ഷം അതിനെ ചെറുക്കുമെന്നും വ്യക്‌തമാക്കി.
തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്കോ മറ്റോ മാറ്റി സ്‌ഥാപിക്കണമെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം മുന്നോട്ടുവെച്ചത്. ശേഷം നിലവിലെ സ്‌ഥലം മാഡിസൺ സ്‌ക്വയർ പോലെയോ പ്രാഗിലെ സ്‌ക്വയർ പോലെയോ അതിമനോഹരമായ സ്‌ക്വയറാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മൃഗശാല നിലവിലെ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ മൃഗത്തിനും അതിന്റേതായ സ്വാഭാവിക വാസസ്‌ഥലമുണ്ടെന്നും അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘റീഇമാജിനിങ് കേരള’ പരിപാടിയുടെ ഉൽഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’





































