കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്‌നവും അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്‍ബോൾ പ്ളെയർ’ ചിഹ്‌നവും കമ്മീഷൻ അനുവദിച്ചു.
അതേസമയം, ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും കവർ (എൻവലപ്പ്) ചിഹ്‌നവുമാണ് നൽകിയിരിക്കുന്നത്. ഇരുപക്ഷവും സമർപ്പിച്ച പട്ടികയിൽ നിന്നാണ് കമ്മീഷൻ പുതിയ പേരും ചിഹ്‌നവും തിരഞ്ഞെടുത്തത്.
നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിൽ ഒക്‌ടോബർ ആറിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുപക്ഷത്തിനും പുതിയ പേരുകളും താൽക്കാലിക ചിഹ്‌നങ്ങളും അനുവദിച്ചത്. രണ്ട് വിഭാഗങ്ങളിൽ ഏതാണ് യഥാർഥ തൃണമൂൽ എന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമതീരുമാനം എടുക്കുന്നത് വരെയുള്ള താൽക്കാലിക സംവിധാനം മാത്രമാണിത്.
പടിഞ്ഞാറൻ ബംഗാളിലെ നന്ദിഗ്രാം, റജിനഗർ എന്നീ മണ്ഡലങ്ങളിലും അസമിലെ നാവ്‌ഗം മണ്ഡലത്തിലും നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇരുവിഭാഗങ്ങളും സ്‌ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ബംഗാളിലെ മണ്ഡലങ്ങളിൽ പത്രികാ പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം അടിയന്തരമായി പരിഗണിച്ച് ഉത്തരവിറക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു തൃണമൂൽ കോൺഗ്രസിൽ അധികാര തർക്കം ഉടലെടുത്തത്. ബിജെപി ആദ്യമായി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാർട്ടിയിൽ മമതയുടെയും മരുമകൻ അഭിഷേകിന്റെയും നേതൃത്വത്തെ ചോദ്യം ചെയ്‌ത് ഒരുവിഭാഗം രംഗത്തെത്തുകയായിരുന്നു. തൃണമൂലിലെ എംഎൽഎമാരിൽ ഭൂരിഭാഗം പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.
ഇതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. പിന്നാലെ ഇരുവിഭാഗവും പാർട്ടി പേരും ചിഹ്‌നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.
Most Read| പശ്‌ചിമേഷ്യൻ പ്രതിസന്ധി; ചൊവ്വാഴ്‌ച ഗൾഫ് രാജ്യങ്ങളുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തും



































