ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സാമൂഹിക പ്രവർത്തകൻ സാകേത് ഗോഖലെക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സംസ്ഥാന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഭരണഘടനയെ നിന്ദിക്കുന്ന ഒന്നും അടങ്ങിയിരിക്കരുത്; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ ദുർബലപ്പെടുത്തുന്ന വാഗ്ദാനങ്ങൾ നൽകുന്നത് ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രകടന പത്രികക്കുള്ള നിർദ്ദേശങ്ങളെന്നും ഇവ കണക്കിലെടുത്ത്, വിഷയത്തിൽ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിയിൽ പറയുന്നു.
ബിഹാറിൽ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് സൗജന്യ കോവിഡ് വാക്സിൻ. കോവിഡ് വാക്സിൻ ഉൽപാദനത്തിന് തയാറാകുന്ന മുറക്ക് ബിഹാറിൽ ഓരോരുത്തർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കും, ഇതാണ് തങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്ദാനം എന്നായിരുന്നു പ്രകടന പത്രിക പുറത്തിറക്കികൊണ്ട് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്.
Also Read: പാക് പാർലമെന്റിൽ വിളിച്ചത് ‘മോദി’ മുദ്രാവാക്യമല്ല; ഇന്ത്യാ ടിവിയുടെ വാർത്ത വ്യാജം
എന്നാൽ, രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും ജീവൻ രക്ഷാ ഉപാധിയായതും, ഇതുവരെ അന്തിമ ഘട്ടത്തിൽ എത്തിയിട്ടില്ലാത്തതും ആയ കോവിഡ് വാക്സിനെ തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിച്ച ബിജെപിയുടെ നടപടിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്സിൻ ലഭിക്കില്ലെന്ന സന്ദേശമാണ് ബിജെപി ഇതിലൂടെ നൽകുന്നത് എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
Kerala News: തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം