ചെന്നൈ: ബിഹാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൗജന്യ വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. ഇതുവരെ കണ്ടുപിടിച്ചിട്ടു പോലും ഇല്ലാത്ത വാക്‌സിന്റെ പേരിലാണ് ബിജെപി ദുഷിച്ച വാഗ്‌ദാനം നൽകുന്നതെന്ന് കമൽ ഹാസൻ കുറ്റപ്പെടുത്തി.
“നിങ്ങൾ ഞങ്ങളോടൊപ്പം വന്നാൽ നിങ്ങൾക്ക് വാക്‌സിൻ ലഭിക്കും; കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു കാര്യത്തിന്റേ മേൽ ദുഷിച്ച വാഗ്‌ദാനം നൽകുന്നു. പ്രിയ നേതാക്കളേ, ജീവൻ രക്ഷിക്കുന്ന മരുന്നാണ് കോവിഡ് വാക്‌സിൻ. നിങ്ങൾ ആളുകളുടെ ദാരിദ്ര്യം വച്ചാണ് കളിക്കുന്നത്, ജനങ്ങളുടെ ജീവൻ വച്ച് കളിക്കാൻ തുനിഞ്ഞാൽ, നിങ്ങളുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ കാലം അവർ തീരുമാനിക്കും,”- കമൽ ഹാസൻ ട്വീറ്റ് ചെയ്‌തു.
மக்களின் ஏழ்மையுடன் விளையாடிப் பழகிவிட்ட நீங்கள், இன்று அவர்கள் உயிருடனும் விளையாடத் துணிந்தால், உங்கள் அரசியல் ஆயுள் மக்களால் தீர்மானிக்கப்படும்.
(2/2)— Kamal Haasan (@ikamalhaasan) October 23, 2020
സൗജന്യ കോവിഡ് വാക്‌സിനെന്ന വാഗ്‌ദാനം നൽകി ബിജെപി പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സമാന പ്രഖ്യാപനം നടത്തിയിരുന്നു. “കോവിഡ് 19 വാക്‌സിൻ തയ്യാറായി കഴിഞ്ഞാൽ സംസ്‌ഥാനത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി ലഭ്യമാക്കും, മുഴുവൻ ചെലവും സർക്കാർ വഹിക്കും,”- എന്നായിരുന്നു പളനിസ്വാമിയുടെ പ്രസ്‌താവന.
Related News: ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു
ബിഹാറിൽ അധികാരത്തിൽ എത്തിയാൽ കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്‌ദാനത്തിനെതിരെ കോൺഗ്രസ്, എഎപി പാർട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴും അന്തിമഘട്ടത്തിൽ എത്തിയിട്ടില്ലാത്ത കോവിഡ് വാക്‌സിനാണ് ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്‌ദാനം. കോവിഡ് വാക്‌സിൻ ഉൽപാദനത്തിന് തയാറാകുന്ന മുറക്ക് ബിഹാറിൽ ഓരോരുത്തർക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കും, ഇതാണ് തങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്‌ദാനമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു.
Related News: തമിഴ്‌നാട്ടിലും സൗജന്യ വാക്‌സിന്‍; ബിജെപിക്ക് പിന്നാലേ പ്രഖ്യാപനവുമായി പളനിസ്വാമി