ചെന്നൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രകടനങ്ങൾക്കെതിരെ നടനും രാഷ്‌ട്രീയ നേതാവുമായ കമൽഹാസൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സൗജന്യ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്‌ദാനത്തെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു.
‘ഇനിയും നിലവിൽ വന്നിട്ടില്ലാത്ത വാക്‌സിന്റെ പേരിലാണ് ദുഷിച്ച വാഗ്‌ദാനങ്ങൾ നൽകുന്നത്. ജനങ്ങളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങളുടെ പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാൻ തുനിയുന്നുണ്ടെങ്കിൽ നിങ്ങളുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ ആയുസ് ജനങ്ങൾ തീരുമാനിക്കും’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
நாங்களே வந்தால் தடுப்பூசி என்கிறார் இவர்.
எங்களோடு வந்தால் தடுப்பூசி என்கிறார் அவர்.
இல்லாத ஊசிக்குப் பொல்லாத வாக்குறுதிகள்.
ஐயா ஆட்சியாளர்களே…
தடுப்பூசி என்பது உயிர் காக்கும் மருந்து.
அள்ளித் தெளிக்கும் வாக்குறுதியல்ல.
(1/2)— Kamal Haasan (@ikamalhaasan) October 23, 2020
ബിഹാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ബിജെപി സൗജന്യ വാക്‌സിൻ വാഗ്‌ദാനവുമായി എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിയും ഇതേ വാഗ്‌ദാനവുമായി രംഗത്തെത്തിയിരുന്നു. വാക്‌സിൻ വികസിപ്പിച്ച് സംസ്‌ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും ഉടൻ തന്നെ ലഭ്യമാക്കുമെന്നും അതിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നുമാണ് പളനിസ്വാമി പറഞ്ഞത്. കോവിഡ് പ്രതിരോധ നടപടികളും വികസന പദ്ധതികളും അവലോകനം ചെയ്യുന്നതിന് പുതുക്കോട്ടൈ സന്ദർശിച്ചപ്പോഴാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
Also Read: ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്‌തി
അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അടുത്തിടെ അറിയിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.