മുംബൈ: ആത്‌മഹത്യ പ്രേരണക്കേസില്‍ അറസ്‌റ്റിലായ റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പൂട്ടാനുറച്ച് മുംബൈ പൊലീസ്. അറസ്‌റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അര്‍ണബിനെതിരെ പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്‌തു. ഇന്ന് രാവിലെയാണ് അര്‍ണബിനെ സ്വവസതിയില്‍ വെച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
FIR registered against Republic TV Editor-in-chief Arnab Goswami for allegedly assaulting a lady police officer when police team reached his residence in Mumbai this morning.
— ANI (@ANI) November 4, 2020
പോലീസ് നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് അര്‍ണബിന്റെ ഭാര്യ, മകന്‍, മറ്റു രണ്ട് പേര്‍ക്കും എതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തതായാണ് സൂചന. അലിബാഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കോടതി നടപടികള്‍ മൊബൈല്‍ ഫോണിലൂടെ തല്‍സമയം പ്രക്ഷേപണം ചെയ്യാന്‍ ശ്രമിച്ചതിന് അര്‍ണബിനെ ശാസിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മുന്‍പ് റിപ്പബ്‌ളിക് ടിവിയില്‍ ജോലി ചെയ്‌തിരുന്ന ഡിസൈനറുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട് ഇയാളെ 14 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു നല്‍കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം പോലീസ് തന്നെ ആക്രമിക്കുക ആയിരുന്നുവെന്ന് അര്‍ണബ് ആരോപിച്ചു.
ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിലും റിപ്പബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Read Also: ഇത്ര രോഷം കൊള്ളാൻ അർണബ് ബിജെപി പ്രവർത്തകനാണോ? ശിവസേന
1995-ല്‍ മാദ്ധ്യമപ്രവര്‍ത്തനം ആരംഭിച്ച, ദീര്‍ഘകാലത്തെ അനുഭവ സമ്പത്തുള്ള വ്യക്‌തിയാണ് അര്‍ണബ് ഗോസ്വാമി. 1996 മുതല്‍ 2006 വരെ എന്‍ഡിടിവിയില്‍ ആയിരുന്നു അര്‍ണബിന്റെ സേവനം. എന്‍ഡിടിവിയുടെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുണ്ടായിരുന്ന ന്യൂസ്‌നൈറ്റിന്റെ അവതാരകന്‍ കൂടിയായിരുന്നു അര്‍ണബ്.
പിന്നീടാണ് ബിജെപി എംപി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്‌ഥതയിലുള്ള റിപ്പബ്‌ളിക് ടിവിയില്‍ അര്‍ണബും ചേരുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രചാരകനായിരുന്നു അര്‍ണബ്. ഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധവും സ്വന്തം രാഷ്‌ട്രീയവും മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കൂടി പ്രതിഫലിക്കാന്‍ തുടങ്ങിയതോടെ അര്‍ണബിനോടുള്ള എതിര്‍പ്പും കൂടി വന്നു.
Read Also: ‘മോദി വോട്ടിംഗ് മെഷീനേയും’ മോദിയുടെ മാദ്ധ്യമങ്ങളേയും ഭയപ്പെടുന്നില്ല; രാഹുൽ