മുംബൈ: ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്‌റ്റ് ചെയ്‌ത നടപടിയെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്ര സർക്കാരിനെതിരെ ശിവസേന. ഇത്രയേറെ രോഷം കൊള്ളാൻ അർണബ് ഗോസ്വാമി ബിജെപി പ്രവർത്തകനാണോ എന്ന് മഹാരാഷ്‌ട്ര മന്ത്രിയും ശിവസേന വക്‌താവുമായ അനിൽ പരാബ് ചോദിച്ചു. ഒരു കേസിൽ പ്രതിയെ അറസ്‌റ്റു ചെയ്യുന്നത് സംസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ ആയതു കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.
“ അർണബിന്റെ അറസ്‌റ്റ് ഒരു തരത്തിലും മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാകില്ല. ഒരു തരത്തിലും മാദ്ധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല. അർണബ് ഗോസ്വാമി തങ്ങളുടെ പ്രവർത്തകനാണെന്നും അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി അറസ്‌റ്റ് ചെയ്‌തതാണെന്നും ഉള്ള തരത്തിലാണ് ബിജെപി പ്രവർത്തകരും നേതാക്കളും സംസാരിക്കുന്നത്. ഇന്റീരിയർ ഡിസൈനർ അൻവായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിലാണ് അർണബിനെ അറസ്‌റ്റ് ചെയ്‌തത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നായിക്കിന്റെ ഭാര്യ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് അർണബിനെ അറസ്‌റ്റ് ചെയ്‌തത്. കേസിൽ കൂടുതൽ അന്വേഷണത്തിനായി ആണ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യം എവിടെയാണ് ഉയരുന്നത്?,- പരാബ് ചോദിച്ചു.
“അർണബ് ഗോസ്വാമിയെ ബിജെപി സംരക്ഷിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ് ചോദ്യം. ഒരു മറാത്തി സ്‌ത്രീക്ക് ഭർത്താവിനെ നഷ്‌ടപ്പെട്ടു. ഒരു സ്‌ത്രീക്ക് ഭർത്താവിനെ നഷ്‌ടപ്പെടുന്നതിന് കാരണക്കാരനായ വ്യക്‌തിയെയാണ് ബിജെപി സംരക്ഷിക്കുന്നത്, അതിന് അടിയന്തരാവസ്‌ഥ എന്ന വ്യാഖ്യാനവും മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനവും ആരോപിക്കുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്‌റ്റ് ചെയ്‌താൽ, അതിനർഥം സംസ്‌ഥാനം അടിയന്തരാവസ്‌ഥയിലേക്ക് പോകുന്നുവെന്നാണോ? കേസിലെ മറ്റ് രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തതിൽ എന്തുകൊണ്ട് നിലവിളിക്കുന്നില്ല?,”- അദ്ദേഹം ചോദിച്ചു.
Related News: അർണബിന്റെ അറസ്‌റ്റിനെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ
2018ൽ 53കാരനായ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അർണബിനെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ അർണബിനെ അറസ്‌റ്റ് ചെയ്‌തത്. ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അർണബ് സഹകരിച്ചില്ല. തുടർന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.