തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെ ശക്തമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് കോവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇതിനു പിന്നില്‍ ബിജെപി കോടികളുടെ അഴിമതിയാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
170 കോടി രൂപയാണ് പ്രതിവര്‍ഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലാഭമുണ്ടായിരുന്നത്. 635 ഏക്കര്‍ സ്ഥലമാണ് നിലവില്‍ വിമാനത്താവളത്തിനുള്ളത്. ഇതില്‍ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സര്‍ക്കാരാണ് കാലാകാലങ്ങളായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വാങ്ങി നല്‍കിയത്. ഈ ഭൂമിയടക്കമാണ് സ്വകാര്യ വ്യക്തിക്ക് കേന്ദ്രം ഇപ്പോള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന ആവശ്യവും, കേരള സര്‍ക്കാര്‍ കമ്പനി ഉണ്ടാക്കി വിമാനത്താവളം നടത്താമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശവും കേന്ദ്രം തള്ളിയിരുന്നു. ഇനിയുള്ള അന്‍പത് വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിനായിരിക്കും. കേന്ദ്രത്തിന്റെ ഈ തീരുമാനം ആയിരക്കണക്കിന് വിമാനത്താവള ജീവനക്കാരുടെ ഭാവി ഇല്ലാതാക്കുമെന്നും, സംസ്ഥാനത്തിന്റെ അഭിമാനമായ വിമാനത്താവളം വില്‍ക്കുന്ന നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.