മലപ്പുറം: തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. അകെയുള്ള 32 സീറ്റിൽ സിപിഐഎം 22 സീറ്റുകളിൽ മൽസരിക്കും. സിപിഐ 4 സീറ്റുകളിലും,ഐഎൻഎൽ 2 സീറ്റുകളിലും, എൻസിപി, ജനതാദൾ (എസ്), എൽജെഡി, കേരളാ കോൺഗ്രസ് (എം) തുടങ്ങിയ പാർട്ടികൾ ഒന്നുവീതം സീറ്റുകളിലുമാണ് മൽസരിക്കുക.
ജില്ലയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ 21, 22 തീയതികളിലായി നടക്കും. 20 സീറ്റുകളിലെ സ്‌ഥാനാർഥികളെ സിപിഐഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നന്നമ്പ്ര, എടവണ്ണ ഡിവിഷനുകളിലെ സ്ഥാനാർഥികളെ വെള്ളിയാഴ്‌ചയാണ് പ്രഖ്യാപിച്ചത്. മാറഞ്ചേരി, ഏലംകുളം, ചോക്കാട്, വേങ്ങര ഡിവിഷനുകളിലാണ് സിപിഐ മൽസരിക്കുന്നത്. സിപിഐയിലെ സ്‌ഥാനാർഥി നിർണയം പുരോഗമിക്കുകയാണ്.
ആതവനാട് ഡിവിഷനിൽ എൻസിപിയും, എടരിക്കോട്, വെളിമുക്ക് ഡിവിഷനിൽ ഐഎൻഎല്ലും മൽസരിക്കും. പൂക്കോട്ടൂർ-ജനതാദൾ, കരിപ്പൂർ-ലോക് താന്ത്രിക് ജനതാദൾ, ചുങ്കത്തറ-കേരള കോൺഗ്രസ് (എം) എന്നിങ്ങനെയാണ് സീറ്റുകൾ വിഭജിച്ചിരിക്കുന്നത്. ചുങ്കത്തറ സീറ്റിൽ കഴിഞ്ഞ വർഷം എൻസിപിയാണ് മൽസരിച്ചത്. കേരള കോൺഗ്രസ് (ജോസ് കെ മാണി) ഇത്തവണ എൽഡിഎഫിൽ എത്തിയതോടു കൂടി ഈ സീറ്റ് അവർക്ക് വിട്ട് നൽകാൻ ധാരണയാകുകയായിരുന്നു.
Read also: കളക്‌ടർ ഇടപെട്ടു; ഒന്നര ദിവസത്തിന് ശേഷം കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു