കോഴിക്കോട് : മരണം നടന്ന് ഒന്നര ദിവസമായിട്ടും സംസ്‌കാരം നടത്താതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു. പഞ്ചായത്തും, കോര്‍പ്പറേഷനും തമ്മില്‍ നടന്ന പഴിചാരലുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള സ്‌ഥലം ലഭിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശനിയാഴ്‌ചയാണ് കോവിഡ് ബാധിച്ചു ഉള്ളിയേരി സ്വദേശിയായ രാജന്‍ മരിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്താന്‍ സ്‌ഥലമില്ലാത്തതിനാല്‍ ബന്ധുക്കള്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. എന്നാല്‍ പഞ്ചായത്തില്‍ പൊതു ശ്‌മശാനം ഇല്ലെന്ന കാരണത്താല്‍ ഇവരെ മടക്കി അയച്ചു. തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഇതേ ആവശ്യവുമായി കത്ത് നല്‍കിയെങ്കിലും കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ആളല്ലാത്തതിനാല്‍ കോര്‍പ്പറേഷന്റെ ശ്‌മശാനത്തില്‍ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്ന് അവരും ഉറപ്പിച്ചു.
അവസാനം കളക്‌ടർ ഇടപെട്ടതോടെ ഇന്ന് വൈകുന്നേരം നാലരയോടെ മാവൂര്‍ റോഡിലുള്ള ശ്‌മശാനത്തില്‍ സംസ്‌കാരം നടത്തുകയായിരുന്നു. നീണ്ട ഒന്നര ദിവസമാണ് അധികൃതര്‍ കനിയാത്തതിനെ തുടര്‍ന്ന് രാജന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചത്.
Read also : സംസ്‌കരിക്കാന്‍ സ്‌ഥലമില്ല; കോഴിക്കോട് 28 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിൽ