ന്യൂഡെൽഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്‌മി വിലാസ് ബാങ്കിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കിൽ നിന്നും ഡിസംബർ 16 വരെ 25,000 രൂപയിൽ അധികം പിൻവലിക്കാൻ കഴിയില്ലെന്ന് ധനമന്ത്രാലയം വ്യക്‌തമാക്കി. ഈ കാലയളവിൽ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നിക്ഷേപകർക്ക് 25,000ത്തിലധികം പിൻവലിക്കാൻ സാധിക്കൂ.
ചികിൽസ, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ്, വിവാഹം എന്നിവക്ക് വേണ്ടി റിസർവ് ബാങ്കിന്റെ അനുമതിയോടെ 25,000ത്തിലധികം പിൻവലിക്കാം. കഴിഞ്ഞ 3 വർഷമായി തുടർച്ചയായ നഷ്‌ടം നേരിടാൻ തുടങ്ങിയതോടെയാണ് ബാങ്കിന്റെ സാമ്പത്തിക സ്‌ഥിതി വഷളായത്. ഇതേത്തുടർന്ന് നിക്ഷേപകർ വൻ തോതിൽ ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി. ഭരണ തലത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലേക്ക് നയിച്ചു.
നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് മൊറട്ടോറിയം ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ആർബിഐ എത്തിയത്. റിസർവ് ബാങ്കിന്റെ അഭ്യർഥന പരിഗണിച്ചാണ് ബാങ്കിൽ കേന്ദ്ര സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്.
Read also:കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി